hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2011 മാർച്ച് 24, വ്യാഴാഴ്‌ച

സാക്ഷി - ഒരു പുനര്‍വിചിന്തനം

മറ്റൊരു തിരഞ്ഞെടുപ്പുകാലം കൂടി, സീറ്റുകള്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലുകള്‍, മോഹന വാഗ്ദാനങ്ങള്‍, ആകെ കലപില തന്നെ.
കോളേജിലെ പഴയ മാഗസിനുകള്‍ മറിച്ചു നോക്കുന്നതിനിടയ്ക്കു കണ്ട ഒരു കവിത “സാക്ഷി” ഓര്‍മ്മവന്നു. കാല ഘട്ടം മാറി, സാഹചര്യങ്ങളും മാറി എങ്കിലും ആനുകാല്യ പ്രസക്തി ഉണ്ട് ഏന്നു തോന്നിയതിനാല്‍ ഇവിടെ കുറിക്കുന്നു. ഇതെഴുതിയ പ്രിയ വിദ്യാര്‍ത്ഥി ജിനോബ് ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. അതുകൊണ്ടു തന്നെ അനുവാദം വാങ്ങിയിട്ടുമില്ല.എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍ പറയാം.

സാക്ഷി
ഞാന്‍ അവരോട് ദാഹജലം ചോദിച്ചു
അവര്‍ എനിക്കു കോള തന്നു
പിന്നെ ഞാന്‍ അരി ചോദിച്ചു
അവര്‍ എനിക്കു ലഹരി തന്നു
ജനത്തിന്റെ പട്ടിണിക്കൊരു പരിഹാരം ചോദിച്ചു
അവര്‍ നക്ഷത്ര ഹോട്ടലുകള്‍ തന്നു
റോഡു ചോദിച്ചു, പുഴ ചോദിച്ചു
അവര്‍ റോഡും റോഡില്‍ പുഴയും തന്നു
നാടിനു സമാധാനം ചോദിച്ചു
അവര്‍ ഗുണ്ടാ പോലീസിനെ തന്നു
സന്തോഷത്തിന്റെ ഒരു നിമിഷമെങ്കിലും
ലഭിക്കാനായി യാചിച്ചു
അവര്‍ തീം പാര്‍ക്കുകളിലൂടെ എന്നെ വിസ്മയിപ്പിച്ചു
സഹികെട്ട് ശവമടക്കാന്‍ ഒരു പിടി മണ്ണു ചോദിച്ചു
അവര്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ തീര്‍ക്കാമെന്ന്
വാക്കു മാത്രം തന്നു.

രചന: ജിനോബ് എം




2011 മാർച്ച് 3, വ്യാഴാഴ്‌ച

കരിഞ്ഞു വീണ പ്രണയ മൊട്ടിന്റെ ഓര്‍മ്മകള്‍

കരിഞ്ഞു വീണ പ്രണയ മൊട്ടിന്റെ ഓര്‍മ്മകള്‍







ലസ്ഥാന നഗരിയിലെ തിരക്കൊന്നും കാ‍ണുവാനുള്ള സാവകാശം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല, അതുകൊണ്ടു തന്നെ കാതടപ്പിക്കുന്ന ആ ഹോണ്‍ ശബ്ദം കേട്ടിട്ടും ഒന്നു വഴിമാറുവാന്‍  കഴിഞ്ഞില്ല. അത്യാസന്നനിലയിലെ രോഗിയേയും കോണ്ടു പാഞ്ഞ ആ വാഹനം ഞങ്ങളെ ഇടിച്ചിടാത്തത് ആ രോഗിയുടെ സുഹൃതമായിരിക്കും. വികസനത്തിന്റെ നീരാളികൈകള്‍ എത്തിനോക്കാന്‍ മടിച്ചുനിന്ന ജനറല്‍ ആശുപത്രി ജംഗഷന്‍ കടന്ന് എ കെ ജി സെന്ററിലേക്കുള്ള ആ ഇടനാഴി റോഡിലൂടെ പോയത് ഒരു സ്വപ്നത്തിലെന്ന പോലെയാണ്. വലിയ കയറ്റമൊന്നും അല്ലെങ്കിലും ആശാന്‍ സ്ക്വയറിലേക്കുള്ള ദൂരം ഒരു വലിയ മലചവിട്ടിക്കേറുന്ന അനുഭവം തന്നെ. ലക്ഷ്യസ്ഥാനം തൊട്ടു മുന്‍പില്‍ എത്തിയിരിക്കുന്നു, ഫെബ്രുവരി പകുതിയേ ആയിട്ടുള്ളൂയെങ്കിലും ഏപ്രില്‍ മാസത്തിലെ വെയിലു പോലെ കത്തിക്കാളുന്ന ഉച്ച വെയിലിൽ ഒറ്റെക്കു ഒരാള്‍ക്കു തന്നെ സൈക്കിളില്‍ ആറേഴു കിലോമീറ്റര്‍ സഞ്ചരിക്കുന്നത് ദു:സഖമായിരിക്കേ പിന്നിലൊരുത്തനേയും കൂടി ഇരുത്തി കൊണ്ടുള്ള ആ യാത്ര അതികഠിനം തന്നെയായിരുന്നു എനിക്കു. എങ്കിലും ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ഈ യാത്ര ഞങ്ങളെ ഒട്ടും തന്നെ മുഷിപ്പിച്ചില്ല. 

ജീവിതത്തില്‍ ആദ്യമായി ഒരു സംഭവം ചെയ്യാന്‍ പോകുന്നു ഞങ്ങള്‍. ഇതു വരെ പലരും വീമ്പു പറയുന്നതു കേട്ടു മാത്രം പരിചയമുള്ള എനിക്കു അതു എങ്ങനെ നടത്തും എന്നു ഒരു പിടിയും ഉണ്ടായിരുന്നില്ല. പക്ഷെ ആ കള്ള തിരുമാലി വിത്സു ആകെ ത്രസിപ്പിലാണ്, പിന്തിരിപ്പിക്കാനാവുന്നതും ശ്രമിച്ചിട്ടും അവന്‍ ഉറച്ചു തന്നെ നിന്നു. ഇന്നു അതു സംഭവിക്കണം അല്ലെങ്കില്‍ അവനെന്തെകിലും അവിവേകം കാട്ടും. കഴിഞ്ഞ മൂന്നു ദിവസമായിട്ട് ഈ ഒരു സമയം ഒത്തു വരാൻ നടക്കുന്നു, ഇന്നെങ്കിലും നടന്നില്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ തന്നെ അവനെ തട്ടിക്കളയാനും ഇടയുണ്ട്.

“ഡാ അളിയാ, ഇന്നെങ്കിലും നടക്കുവോടാ?”
നിയമസഭാ സമാജികരുടെ വാസസ്ഥലത്തിലെ പാര്‍ക്കിങ്ങ് ഏരിയായില്‍ സൈക്കില്‍ ഒതുക്കി വച്ച്  കാറ്റൊത്തൊന്ന് മാറി  വിയര്‍പ്പാറാന്‍ നിക്കുമ്പോള്‍ അവനു സംശയം
“കോപ്പ് ....നീ ഒന്ന് ചലക്കാണ്ട് നിക്കടാ. മൂന്ന് ദിവസം സ്വാഹാന്ന് കളഞ്ഞിട്ട് ഇപ്പോ നിനക്കെന്താടാ ഒരു സംശയം?”
“ഓ ഒന്നും ഇല്ലാ”
“പിന്നെ ദൈര്യമായിട്ട് നടന്നോ. വണ്ടിയിപ്പോ എത്തും”

തലങ്ങും വിലങ്ങും പായുന്ന വണ്ടികള്‍ നിറഞ്ഞ നിരത്തു പോലെ എന്റെ
മനസ്സും പ്രക്ഷുപ്തമായിരുന്നു. തിരക്കു പിടിച്ച് ആശാന്‍ സ്ക്വയറില്‍, രാജ വംശ പാരമ്പര്യത്തിന്റെ എടുപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന് യൂണിവേഴ്സിറ്റി കവാടത്തില്‍ എവിടെയെങ്കിലും ഒരു പരിചിതമുഖം കാണുന്നുണ്ടോ എന്ന ശങ്ക എന്നെ വേട്ടയാടി. സ്വതവേ വിളര്‍ത്തിരിക്കാറുള്ള അവന്റെ മുഖം നന്നേ വിളര്‍ത്ത് നീരോട്ടമില്ലാതെയായെങ്കിലും മച്ചാന്‍ ആകെ സ്റ്റൈലില്‍ തന്നെയാണ് നില്പ്. മോഹന്‍ലാല്‍ ഇയാളെ കണ്ട് പഠിച്ചതാണെന്ന് തോന്നുമ്മാറ് പഹയന്‍ തൊളെല്ലുകള്‍  ചെരിച്ചു അങ്ങനെ നില്‍ക്കുന്നു. പെന്‍സില്‍ കോലു പൊലുള്ള ആ ദേഹം അവനെപ്പോലൊരാള്‍ക്കു കൂടി കടക്കാന്‍ പറ്റുന്ന ഷര്‍ട്ടിനുള്ളില്‍ കയറ്റിയുള്ള ആ നിലപ്പു കണ്ടിട്ട് തള്ളിവന്ന ചിരി ഒതുക്കി എന്റെ ശ്രദ്ധ നഗര വീഥിയിലേക്ക് തിരിച്ചു.
കുത്തി നിറച്ച യാത്രക്കാരുമായ് ഓരോ ആനവണ്ടിയും മുമ്പില്‍ വന്നു നില്ക്കുമ്പോള്‍ എന്റെ നെഞ്ചില്‍ പെരുമ്പറ മുഴങ്ങി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പണിക്കു ഇറങ്ങിത്തിരിച്ചത്, ഓരൊ അവന്മാര് നല്ല ഗിമ്മിക്കോക്കെ ചേര്‍ത്ത് വിളമ്പുന്ന ബഡായികള്‍ കേട്ടിട്ടുള്ള പരിചയം മാത്രമേ കൈമുതലായിട്ടുള്ളു. ഈ വൃത്തികെട്ടവന്‍ ഓരൊന്നു പറഞ്ഞു പിരികേറ്റിയപ്പോ നല്ല തല്ല് കിട്ടാത്തതിന്റെ കുറവുകൂടി ഉള്ളതുകൊണ്ട് ആവേശത്തില്‍ ഇറങ്ങി പുറപ്പെട്ടു. ഇനീപ്പം രണ്ടെണ്ണം കിട്ടാനുള്ള വകുപ്പുണ്ടെങ്കി ആയിക്കോട്ടെ അല്ലാതെപിന്നെ.
ഇങ്ങനെ ഓരോ മനോരജ്യങ്ങളില്‍ മുങ്ങി നില്‍ക്കുമ്പോള്‍ ആരോ വിളിക്കുന്നതു പോലൊരു ഉള്‍വിളി, ചുറ്റും പരതി ആരേയും കാണുന്നില്ല.  അവിടെ ജരാനര ബാധിച്ച മഞ്ഞളിച്ച ലൈബ്രറി കെട്ടിടത്തിന്റെ പശ്ചാതലത്തില്‍ ചുമപ്പും കറുപ്പുമായ് വെയിലത്ത് വാടിനില്‍ക്കുന്ന ക്രോട്ടല്‍ ചെടികള്‍ക്കിടയിലൂടെ ഒരു ഹസ്തം എന്നെ ചൂണ്ടി വിളിക്കുന്നുണ്ടായിരുന്നു.
“ന്റെ..മ്മേ...........!” അറിയാതെ ഞാനൊരു ഇന്നസെന്റ് ആയി “ ഉഷ ടീച്ചര്‍”
ഇവര് ക്ലാസ്സെടുക്കതെ ഈ വെയിലത്തു എന്തെടുക്കുവാ.....

എന്നെതന്നെയാണ് വിളിച്ചതെന്ന് ഉറപ്പില്ലാ. എന്നിട്ടും ഞാന്‍ ഒരു വിഡ്ഡിച്ചിരി എടുത്തണിഞ്ഞു, വര്‍ഷം രണ്ട് കഴിഞ്ഞിട്ടും നൂറുകണക്കിനു ശിഷ്യ ഗണങ്ങള്‍ ഉണ്ടായിരുന്നിട്ടും (മുന്‍ബെഞ്ചിലിരുന്നു തന്നെ ഉറക്കം തൂങ്ങാറുള്ളതു കൊണ്ടു മാത്രം) എന്നെ തിരിച്ചറിഞ്ഞൂന്ന് അവരുടെ ആ കൊച്ചു നയനങ്ങള്‍ അറിയിച്ചു.

‘എന്താ ഇവിടെ?’ എന്ന മട്ടില്‍ കൈകള്‍ കൊണ്ട് ചോദ്യമെറിഞ്ഞവരോട് കണ്ണുകള്‍ ഇറുക്കിയടച്ച് ഒന്നുമില്ലാ എന്നു ഞാന്‍ കോമരം പോലെ തോളുകള്‍ കുലുക്കി.
സര്‍ക്കാര്‍ വിലാസം പള്ളിക്കുടത്തിലെ ഇത്തിരി ലോകത്തില്‍ തുമ്പികളേപ്പോല്‍ പറന്നു രസിച്ചുനടന്ന എന്നെപ്പോലുള്ളവര്‍ക്ക്, വര്‍ണ്ണചാര്‍ത്തുകള്‍ നിറഞ്ഞ ശലഭങ്ങളുടെ കലാലയ ലോകം അമ്പരന്നു വാ പൊളിച്ചു നിന്ന ഇത്തിരി സമയം കൊണ്ട്തന്നെ പറന്നു പോയിരുന്നു. അതിനിടയില്‍ ക്ലാസ്സും പഠനവും ഒന്നും ശരിയാവണ്ണം നടന്നില്ലെങ്കിലും ഉഷ ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസ്സുകള്‍ മറക്കാന്‍ പറ്റുന്നവയല്ല. അക്ഷരമാലയിലെ കുഞ്ഞു അക്ഷരങ്ങള്‍ പെറുക്കി വച്ചു പേരെഴുതുവാന്‍ മാത്രം ത്രാണിയുണ്ടായിരുന്ന കാലത്തു നിന്നും തമ്പാനൂരിലെ ശ്രിവിശാഖില്‍ പ്രദര്‍ശിപ്പിക്കുന്ന് ഇംഗ്ലീഷ് സിനിമകള്‍ കാണാന്‍  പ്രാപ്തരാക്കിയ ആ കാലത്തേക്ക് ഞാന്‍  മൂക്കുകുത്തി.   നഗരത്തിലെ ഏറ്റവും തല്ലുള്ളിയായ ആ കലാലയത്തില്‍ ഏറേ കൊതിച്ച അഡ്മിഷന്‍ ശൈശവ സഹജമായ വിവരമില്ലായ്മയാല്‍ നഷ്ടപ്പെടുന്ന അവസ്ഥയില്‍ രക്ഷകനായ് വന്ന കപ്പടാ മീശയുള്ള പട്ടാളം സാര്‍, ഇഷ്ട വിഷയം ഫിസിക്സ് പഠിപ്പിച്ച ചന്ദ്രശേഖരന്‍ സാര്‍, മാത്സിലെ ഇഷ്ട ഭാഗം ട്രിഗണോമെട്രി പഠിപ്പിച്ച ഓരൊ ദിവസവും ഓരൊ സിനിമയിലെ പുതിയതും പഴയതും ആയ ഫാഷനുകളില്‍ വേഷം ധരിച്ചെത്തുന്ന സാര്‍ (മറവിയെന്ന മഹാ സമ്പാദ്യത്തില്‍ ആ പേര് പലിശ രഹിത ഫിക്സഡ് ഡെപ്പോസിറ്റായി പോയി) എന്നിങ്ങനെ ഓരോരുത്തരായി കൺമുന്നിൽ നിരന്നു വന്നു.
"ടാ വന്നടാ.... ദേണ്ടെ പോണൂ‍.......” ആവേശത്തില്‍  വിളിച്ചുക്കൂവിയതോടൊപ്പം എനിക്കു ചുമല്ലില്‍ ഒരു ഒന്നാന്തരം തല്ലും കൂടെ തന്നവന്‍ ഓടിപ്പോയ്. സ്മരണകളില്‍ മുങ്ങി നിന്ന എന്നെ ആ തല്ല് വല്ലാതെ നൊമ്പരപ്പെടുത്തി. പറന്നകന്ന മനസ്സ് ശരീരത്തോടൊട്ടുമ്പോഴേക്കും അവന്‍ എന്നില്‍ നിന്നും ഏറെ അകലത്തിലെത്തി കഴിഞ്ഞിരുന്നു. ഒരു നിമിഷം ലൈബ്രറിയിലേക്കു പാളി നോക്കി അവനു പിന്നലെ ഞാനും പാഞ്ഞു. ആശ്വാസം അവിടെ ആ മുഖം ഇപ്പോള്‍ കാണുന്നില്ല.



തിരക്കു പിടിച്ച് പാളയം റോഡ് മുറിച്ചുകടക്കുമ്പോള്‍ പാഞ്ഞു വന്ന പച്ച ചായം തേച്ച ആന  വണ്ടി നീട്ടിയടിച്ച ഹോണ്‍ എന്റെ ചെവികളെ തുളച്ചു കടന്നുപ്പോയി. ഒരു നിമിഷത്തിന്റെ അമാന്തത്തില്‍ തിരിച്ചു കിട്ടിയ ജീവന്റെ തുടിപ്പുകള്‍ ഇടതുനെഞ്ചോട് ചേര്‍ത്തു കൈപ്പിടിയിലൊതുക്കുമ്പോള്‍ കണ്ട കാഴ്ച എന്നെ തകര്‍ത്തുകളഞ്ഞു. എന്നിലെ എന്നെ കണ്ടെത്തിയ കഴിഞ്ഞ രണ്ടു വര്‍ഷം സന്തത സഹചാരിയും എന്റെ സര്‍ഗ്ഗവാസനകള്‍ക്ക്  അക്ഷര രൂപം നല്‍കി മഷി പുരട്ടിയ എന്റെ പ്രിയപ്പെട്ട തടിച്ച ഓറഞ്ഞു നിറമുള്ള ആ മഷിപ്പേന ടയറുകള്‍ക്കിടയില്‍ കിടന്ന് ഊര്‍ദ്ദശോസം വലിക്കുന്നു. നീലച്ചോര ചിതറിയ  തിളനിലയിലെ ടാറിനു മീതെ നുറുങ്ങി നൂറായിരം കഷ്ണങ്ങളായ അവന്റെ ആ അവസ്ഥ. ഹാ ദയനീയം....


ദാരുണമായ ആ ദുരന്തത്തിന്റെ നേര്‍ സാക്ഷ്യം എന്നെ നിശ്ചലനാക്കി. തലയിലൂടെ അറിച്ചിറങ്ങിയ ഒരു ഉഷ്ണം കഴുത്തുകള്‍ക്ക് പിന്നിലൂടെ വിയര്‍പ്പുകണങ്ങളായ് ശരീരത്തെ നനയിച്ചുകൊണ്ട് പാദങ്ങളില്‍ ചെന്നവസാനിച്ചു. ഇതികര്‍ത്യവ്യാമൂഢനായ്, തെക്കു വടക്ക് പായുന്ന ചക്രങ്ങള്‍ക്കിടയില്‍ മറ്റോരു രക്തസാക്ഷി സ്തൂപം കണക്കെ നിന്ന എന്റെ തോളില്‍ ഒരു തണുത്ത് കരസ്പര്‍ശം ഉലച്ചു “ടാ... എന്താടാ നീ വരാത്തത്?”

....................................
 മറുപടി മൌനം

“ഡാ....... “

മരണത്തിന്റെ ലോകത്തുനിന്നും ഞാന്‍ പടിയിറങ്ങി, സ്ഥലകാലബോധം തിരിച്ചുകിട്ടിയ ഞാന്‍ ഓര്‍ത്തു എന്തിനിവിടെ വന്നു.

“ങാ എന്തായടാ പോയിട്ട്, അവളെ കണ്ടുവ്വൊ?”
ആ ചോദ്യം അവനെ തീക്ഷ്ണമായ ചൂടേറ്റ് കരിഞ്ഞ കരിമ്പിന്‍ തണ്ടു പോലെയാക്കി.


നിരാശയുടെ എവറസ്റ്റിനു മുകളില്‍ കയറി അവന്‍ പറഞ്ഞു
“ഓപ്പറേഷന്‍ സക്സ്സ് ബട്ട് ഐ ആം ഡെഡ്!” 

കൊച്ചിക്കാരന്‍ അന്ത്രൂന്റെ ഭാഷമാത്രമറിയാവുന്ന അവന്റെ ആംഗ്ലോഇന്‍ഡ്യന്‍ ശൈലിയിലെ മറുപടി കേട്ട് ഞാന്‍ ഒന്നുംകൂടെ രക്തസാക്ഷി സ്തൂപമായ്. ഓർമ്മകൾ ബാക്കിയാക്കി ഒരു വാലെന്റൈൻ ദിനംകൂടി കടന്നു പോയി........





വര : രാജന്‍ കെ
ചിത്രങ്ങള്‍ക്കു കടപ്പാട്: ഗൂഗില്‍ ഇമേജെസ്


 


2011 ഫെബ്രുവരി 8, ചൊവ്വാഴ്ച

“കണ്‍ക്രാറ്റ്സ് ആനന്ദ് കണ്‍ക്രാറ്റ്സ്”

“ഡ്വിംഖ് ....ഡിംഖ്...ഡ്വിംഖ്...        @#^$%#&^$^*)(*(പരസ്യ ഗാനം) യാത്രക്കാരുടെ ശ്രദ്ധക്ക്   ട്രൈന്‍ നമ്പര്‍  166  49   മംഖലാപുരത്തു നിന്നും   തിരുവനന്തപുരം വരെ പോകുന്ന   പരശുരാം എക്സ്പ്രസ്സ്    നാലാം നമ്പര്‍ ഫ്ലാറ്റ്ഫോറത്തിലേക്കു    അല്പസമയത്തിനകം  എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു”

ഇന്ത്യന്‍ റയില്‍വേയിലെ അഞ്ജാത സുന്ദരിയുടെ കമ്പ്യൂട്ടര്‍ നാദം കേട്ട തിരക്കു പിടിച്ച ഫ്ലാറ്റ്ഫോറത്തിലെ അക്ഷമരായ യാത്രക്കാര്‍ ഒരുമിച്ചു തങ്ങളുടെ വാച്ചുകളിലേക്കു നോക്കി. സീസണ്‍ യാത്രക്കാരായതിനാലാവാം ആരിലും പ്രത്യേകിച്ചൊരു ഭാവമാറ്റവും പ്രകടമാ‍യി കണ്ടില്ല. കുറേക്കാലമായ് ശീലമായതാണല്ലോ വാച്ചിലെ സമയം  റയില്‍വേ സമയവുമായി പാളങ്ങള്‍ പോലെ ഒരിക്കലും കൂട്ടിമുട്ടാത്തത്, അതു കൊണ്ടവര്‍ തങ്ങളുടെ ലോകത്തേക്ക് തന്നെ തിരിച്ചുപോയി. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ഒരു ദിവസത്തിന്റെ കലപിലകള്‍, കൊച്ചുവര്‍ത്തമാനങ്ങള്‍, സര്‍വ്വീസ് ലോകത്തിലെ ബദ്ധപ്പാടുകള്‍, തമാശകള്‍ ഇവയൊക്കെ ചിതറിവീഴുന്ന നാലാം നമ്പര്‍ ഫ്ലാറ്റ്ഫോം ശബ്ദമുഖരിതമായിരുന്നു. ഒറ്റക്കും ചെറു ചെറു കൂട്ടങ്ങളായും തങ്ങളുടെ മാത്രം ലോകം തീര്‍ക്കുന്ന അവര്‍ക്കിടയില്‍, പ്രധാന കവാടത്തിനു നേരേ നിന്നിരുന്ന ആ ഗ്രൂപ്പിനെ എല്ലാവരും ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും ഉയരുന്ന പൊട്ടിച്ചിരി എല്ലാ ശബ്ദങ്ങള്‍ക്കും മുകളിലാണെന്നതു തന്നെ കാരണം. അവര്‍ പത്തോളം പേരുണ്ടായിരുന്നു, വിവിധ പ്രായക്കാരായ അവര്‍ തമാശകളിലൂടെ അതിര്‍വരമ്പുകളില്ലാത്ത ഒരു ലോകം അവര്‍ക്കു ചുറ്റും തീര്‍ത്തിട്ടുണ്ടായിരുന്നു.. വൃത്താകൃതിയില്‍ നിന്ന അവര്‍ അപ്പോള്‍ ഒരാളെ അഭിനന്ദിക്കുകയാണ്. പൌര്‍ണ്ണമി നാളിലെ ചന്ദ്രനെപ്പോലെ മുഖശ്രീയോടു കൂടിയ ചന്ദനവും കുങ്കുമവും ചാര്‍ത്തിയ ആ മുഖം ആനന്ദമുഖരിതമായിരുന്നു.

 “കണ്‍ക്രാറ്റ്സ് ആനന്ദ് കണ്‍ക്രാറ്റ്സ്”കൂ‍ട്ടത്തിലെ ഇളപ്രായക്കാരനെന്നു തോന്നിക്കുന്ന കൊലുന്നെനെയുള്ള ചെറുപ്പക്കാരന്‍ തന്റെ മുന്നിലെ ആ വ്യക്തിയെ കൈ കുലുക്കി അനുമോദിക്കുന്നു. മറ്റുള്ളവരാകട്ടെ ചുറ്റും നിന്ന് അയാളുടെ തോളുകളിലും, പുറത്തും തട്ടി ആഹ്ലാദിക്കുന്നു.

“തീര്‍ച്ചയായും ആനന്ദ് നീ ഒരു വലിയകാര്യമാണ് ചെയ്തത്.” തടിച്ച കണ്ണടകളോടു കൂടിയ പ്രായം ചെന്ന ആ മനുഷ്യന്റെ വാക്കുകള്‍ കേട്ട് അയാളുടെ മുഖം ചുമന്നു തുടുത്തു. സുമുഖനായ ആ ചെരുപ്പക്കാരന്‍ ആകെ വല്ലാതെ ചൂളി, താന്‍ അങ്ങനെ വല്ല്യകാര്യമൊന്നും ചെയ്തില്ലാ എന്ന മട്ടില്‍ അവരോടെന്തക്കയൊ പറയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ആ വാക്കുകള്‍ അവരുടെ ശബ്ദഘോഷണത്തില്‍ മുങ്ങിപ്പോകുന്നു.
ഈ കോലാഘലങ്ങള്‍ക്കിടയില്‍ മറ്റൊരു ചെറുപ്പക്കാരന്‍  കൂ‍ടി അവിടെ കടന്നു വന്നു. എന്താണവിടെ ഇത്ര ആഹ്ലാദപ്രകടനമെന്നു ശങ്കിച്ചു നിന്നയാളോടു അല്പം കുടവയറും അതിനോത്ത ശരീരവടിവുമുള്ള   കൃതക്രാത്തനായ ഒരാള്‍ പറഞ്ഞു
“ഹാ വായും പൊളിച്ചു നിക്കാണ്ട് അഭിനന്ദിക്കു ആ..നന്ദിന്റെ ധീര പ്രവൃത്തിയെ”
“ങാ എന്താ സംഭവം ഞാനും കൂടെ അറിയട്ടെ” അയാള്‍ പ്രതിവതിച്ചു.
“ആനന്ദ് ഒരു പാ......” എന്നു തുടങ്ങിയ ചന്ദനക്കുറിയിട്ടയ്യാളെ തടുത്തു കൊണ്ട് കൃതക്രാത്തന്‍ തുടര്‍ന്നു
“ഇന്ത്യന്‍ റയില്‍വേയ്കു സംഭവിക്കുമായിരുന്ന ഒരു വലിയ അഭമാനത്തില്‍ നിന്നും ആനന്ദ് റയില്‍വേയെ രക്ഷിച്ചു”

“ങാ ഹാ.. എന്തു സംഭവം?”
“ഒന്നും ഇല്ലടെ” ആനന്ദ് ഇടപ്പെട്ടു “ഞാന്‍ ഒരു.....”
അവര്‍ ആനന്ദിനു മുഴുപ്പിക്കുവാന്‍ അവസരം നല്‍കാതെ അയാളെ തടുത്തു.
“ഞങ്ങള്‍ പറഞ്ഞോളാം. നീ അവിടെ മിണ്ടാതിരിയടാ” ചന്ദനക്കുറിക്കാരന്‍ കടുപ്പിച്ചു തന്നെ പറഞ്ഞു.
കറുമ്പനും സൌമ്യനുമായ ഒരാള്‍ കൈകള്‍ ഉയര്‍ത്തി അവര്‍ക്കിടയില്‍ കടന്ന്
“നിര്‍ത്ത് നിര്‍ത്ത്, ആരെങ്കിലും ഒരാള്‍ പറയു” ആ വാക്കുകള്‍ക്കു ഒരു ആജ്ഞാശക്തിയുള്ള പോലെ. എല്ലാവരും ഒന്നടങ്ങി.അയാള്‍ തുടര്‍ന്നു.
“കേരളത്തിന്റെ ദേശീയ ഉരഗവര്‍ഗ്ഗമായി മാറിയ ഒരു ഇരുകാലി പാമ്പിന് ആകസ്മികമായി സംഭവിക്കാമായിരുന്ന ദാരുണമായ അന്ത്യത്തില്‍ നിന്നും നമ്മുടെ ആനന്ദ് രക്ഷിച്ചു.”

“നമ്മുടെ ആനന്ദ്!” ആശ്ചര്യത്തില്‍ അയാളുടെ മുഖം വിടര്‍ന്നു
“അതേന്ന് നമ്മുടെ ആനന്ദ് ദാ ഇന്നലെ ഇവിടെ സംഭവിക്കാമായിരുന്ന ഒരു വന്‍ അപകടത്തില്‍ നിന്നും-  പാഞ്ഞു വരുന്ന പരശുരാമിന്റെ എഞ്ചിനും ഫ്ലാറ്റ്ഫറത്തിനും ഇടയില്‍ ചതഞ്ഞരയുമാരുന്ന- ആ പാമ്പിനെ തന്റെ ഇടതു കരങ്ങളാല്‍ കോരിയെടുത്തു ഈ ചുവന്ന തറയില്‍ ഒട്ടിച്ചുവച്ചു”
“അതൊന്നും ഇല്ലടെ, അയാളു കേറാന്‍ പറ്റാതെ നിന്നപ്പം ഞാന്‍ വലിച്ചു കേറ്റി. അത്രേള്ളു” ആനന്ദ് നിഷ്കളങ്കനായി പറഞ്ഞു.

“ഇല്ല ഇല്ല അയാള്‍ ഫ്ലാറ്റ്ഫോമില്‍ കൂടി ഇഴഞ്ഞിറങ്ങിയപ്പോ ട്രൈന്‍ വന്നു. നീ വലിച്ചു കയറ്റിയതു കൊണ്ടു മാത്രമാണ് അയാള്‍ ചതഞ്ഞരയാത്തതു.”
“ആണു ഞാന്‍ കണ്ടതല്ലേ!”
“പച്ചപ്പാവം പോലെ നടക്കുന്ന നീ ആളൊരു ഭയങ്കരന്‍ തന്നെ!”
“വന്യ ജീവി സംരക്ഷണം കൂടി നടത്തിയ നീ ഞങ്ങള്‍ക്ക് അഭിമാനം തന്നെ”
“കണ്‍ക്രാറ്റ്സ് ആനന്ദ് കണ്‍ക്രാറ്റ്സ്.........”

ഓരോരോ അഭിപ്രായങ്ങള്‍ക്കിടയിലേക്ക് ഒന്നും അറിയാത്തവനെപ്പോലെ, തന്നെയും കാത്ത് അക്ഷമരായി നില്‍ക്കുന്ന അവര്‍ക്കിടയിലേക്കു മറ്റൊരു ശൂളം വിളിയുമായ് പരശുരാം എക്സ്പ്രെസ്സ് കടന്നു വന്നു.

*******************************************************************************
ഇതിന്റെ തമിഴ് പരിഭാഷ இதனுடைய தமிழாக்கம்



2010 ഡിസംബർ 17, വെള്ളിയാഴ്‌ച

യജമാനന്‍ ബാബു

“ടാ കുട്ടാ വീട്ടിലേക്ക് വാടാ....  ന്റെ ചക്കരല്ലേ.... വാടാ”
കരുണാര്‍ദ്ദമായ ശബ്ദം കേട്ട് ഞാന്‍ കടലാസും കണക്കുകൂട്ടി യന്ത്രവും മാറ്റിവച്ച് പുറത്തേക്ക് നോക്കി.
പക്ഷെ അവിടാരുമില്ലായിരുന്നു. തോന്നലാകും.... ആവാം. കണക്കുകളുടെ ലോകത്തേക്കു തന്നെ മടങ്ങാനൊരുങ്ങുമ്പോള്‍ വീണ്ടും ആ ശബ്ദം
“എടാ മോനേ! നീ പിണക്കം മതിയാക്കി വീട്ടിലേക്ക് വാ” സ്നേഹപൂര്‍വ്വവും എന്നാല്‍ ശാസനാരൂപേണയുള്ള ആ വിളി കേട്ട് ശരിക്കും ഞാന്‍ ഞെട്ടി. ‘ ആരാപ്പാ ത് എന്നെ ഇത്രയും കാരുണ്യാമയമായ് വിളിക്കുന്നത്. മാത്രവുമല്ല ഞാനാരോടാ പിണങ്ങിയത്. എനിക്കോര്‍മ്മയില്ല.
എനിക്കാകെ ഒരു പരവേശം പതിയെ സൈറ്റാഫീനു പുറത്തേക്കിറങ്ങി.
അവിടെ ആ ഗേറ്റിനു സമീപത്തായ് ഒരു തടിച്ചു കുറികിയ മനുഷ്യന്‍.  ഒട്ടകത്തിന്റെ ചിത്രമ്മുള്ള കൈയ്യില്ലാത്ത ഒരു ബനിയനും, കുടവയര്‍ കാരണം നെഞ്ചിനു താഴെവരെ ഉയര്‍ത്തികെട്ടിയ ലുങ്കിയും ധരിച്ച ആ മനുഷ്യന്‍ ആര്‍ദ്രത തുളുമ്പുന്ന കണ്ണുകളോടെ സൈറ്റാഫീസിലേക്കു നോക്കി വീണ്ടും യാചിച്ചു.
”എടാ ചക്കരേ പിണക്കം മതിയാക്കി നീ വീട്ടിലേക്കു വാ”
“ഇതേതു മാരണം കാലത്തു തന്നെ” എന്നും വിചാരിച്ചു എനിക്കു ശുണ്ഠി വന്നു. പക്ഷെ ആ മനുഷ്യനെ ഞാനറിയും. സൈറ്റാഫീസിരിക്കുന്ന കവലയില്‍ നിന്നും വലത്തോട്ടുള്ള റോഡില്‍ വലതു ഭാഗത്ത് നാലാമത്തേതോ മറ്റോ ആണ്  അയാളുടെ വീട്. ഒരു തമിഴ് നാട്ടുകാരനായ അരി കച്ചവടക്കാരന്‍. അയാളുടെ മൂന്ന് മക്കളും സ്ക്കൂളില്‍ എനിക്കു താഴെത്തെ ക്ലാസുകളില്‍ പഠിച്ചിരുന്നു. ആളെ തിരിച്ചറിഞ്ഞ ഞാന്‍ പതിയെ ചോദിച്ചു
“അണ്ണാച്ചി എന്തു പറ്റി?” (തമിഴ് നാട്ടുകാരായ ചേട്ടന്മാരെ അങ്ങനെയാണ് വിളിക്കാറ്)

മറുപടി ഒരു നെടുവീര്‍പ്പ് മാത്രം. അയാള്‍ നിരാശ നിറഞ്ഞ കണ്ണുകളുമായ് സൈറ്റാഫിസിലേക്ക് തന്നെ ഉറ്റു നോക്കി നില്‍പ്പാണ്. ഞാന്‍ എന്റെ ദൃഷ്ടി അവിടേക്ക് തിരിച്ചു. സൈറ്റാഫിസിന്റെ ഓല മറ കോണ്ടുള്ള ചുമരിനു താഴെ ആറ്റുമണല്‍ ഇറക്കിട്ടിരുന്ന ഭാഗത്ത് ഒരു ചെമ്പന്‍ നായ് നില്‍ക്കുന്നു.

വയര്‍ നന്നേ ഒട്ടി, ലേശം ക്ഷീണിതനായ നായ് അയ്യാളെ തന്നെ ഉറ്റുനോക്കുകയാണ്. ചെറിയ ചെവി ഉയര്‍ത്തിപ്പിടിച്ച് അയാള്‍ പറയുന്നത് കേട്ട്, തന്റെ യജമാന സ്നേഹം അത് വാലാട്ടി പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.
“ഇങ്ങ് വാടാ”  അയാള്‍ വീണ്ടും വിളിച്ചു “എത്രയോ തവണ നീ എന്നെ മാന്തുകയും കടിക്കുകയും ഒക്കെ ചെയ്തു, അതിനോന്നും ഞാന്‍ നിന്നെ ഒന്നും പറഞ്ഞിട്ടില്ലല്ലോ? ലച്ചു മോളെ നീ കടിച്ചിട്ടല്ലേ ഞാന്‍ നിന്നെ തല്ലിയത്? “

അപ്പോ അതാണു കാര്യം. നായാകാട്ടെ  തന്റെ വാലൊന്നുകൂടെ ശക്തിയായ് ആട്ടികൊണ്ടും ‘വരില്ല ഇനി ഞാന്‍‘ എന്ന ഭാവത്തോടെ തലയിളക്കി.

“ഇനിയും നീ വന്നില്ലെങ്കില്‍ ഞാന്‍ വിളിക്കുന്നില്ല. നിന്നെ എനിക്കു ഇനി കാണണ്ടാ!”
ഒടുവില്‍ നിരാശനായ അയാള്‍ അവിടം വിട്ടു പോയി. പോകുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇതെന്തു കഥ എന്ന് ഞാന്‍ മിഴിച്ചു നിന്നുപോയ്.

നഗരത്തിലെ ഒരു ഭാഷാ ന്യൂനപക്ഷ കൂട്ടായ്മക്ക് വേണ്ടി നഴ്സറി വിദ്യാലയത്തിന്റെ നിര്‍മ്മാണം നടക്കുന്ന ഈ സൈറ്റ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. കഴിഞ്ഞ മൂന്നു ദിവസമായ് പണി നടക്കാത്തതു കാരണം ഇങ്ങോട്ട് വന്നിരുന്നില്ല. പത്ത് നാല്‍പ്പതോളം സെന്റ് വരുന്ന് സ്ഥലത്തില്‍ ചുറ്റുമതിലിനോട് ചേര്‍ത്ത് ഓല കൊണ്ടുണ്ടാക്കിയതാണ് സൈറ്റാഫീസ്. സിമന്റും, മറ്റു പണിസാമാനങ്ങളും സൂക്ഷിക്കാന്‍ അടച്ചുപൂട്ടാവുന്ന് തരത്തില്‍ ഒരു ചെറിയ മുറിയും അതിനു മുന്നിലായ് വരാന്ത പോലൊരു ചായ്പ്പുമാണ് സൈറ്റാഫീസ്. പാതിരാ ഫര്‍ണ്ണീച്ചര്‍കാരുടെ ഒരു മേശയും രണ്ട് സ്റ്റൂളുമാണ് ആകെ അവിടെയുള്ള സൌകര്യങ്ങള്‍. ഇന്നും പതിവു പോലെ പണിക്കാര്‍ പറ്റിച്ചു, ഇക്കാലത്ത് പണിക്കാരെ കിട്ടാന്‍ വല്യ പ്രയാസമാണ്. രണ്ടു ദിവസം വന്നാല്‍ മൂന്നു ദിവസം വരില്ലാ.
“ഇന്നും പണീല്ലാല്ലേ സാറേ?”
ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി, ബാബു നില്‍ക്കുന്നു. ഇവിടത്തെ രാത്രികാവല്‍ക്കാരന്‍. പണിയില്ലെങ്കില്‍ പകലും ഇവിടെ കാണും. കൈയില്‍ ഒരു കവറും ഉണ്ടായിരുന്നു.
“ങാ! ബാബുവോ? ഇന്നും വന്നില്ല. ഇനിയിപ്പോ തിങ്കളാഴ്ച നോക്കിയാ മതി.”


ഞാന്‍ സൈറ്റാഫിസിനു പുറത്തിറങ്ങി, അപ്പോഴുണ്ട് ആ നായ് വാലാട്ടികൊണ്ട് ബാബുവിന്റെ കാലിനിടയില്‍ കൂടി നടക്കുന്നു.
“ഇതേതാ ബാബു ഈ പട്ടി?”
“അറിയില്ല സാറേ”

“ആ അരിക്കട അണ്ണാച്ചി വന്നു വിളിച്ചിട്ട് ഇതു പോകാതെ നിക്കയാണ്”

“ഇന്നലെ രാവിലെ ഞാനിവിടിരുന്നു ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോ കയറി വന്നു. ഞാനൊരു ദോശ ഇട്ടു കൊടുത്തു, അതും തിന്നിട്ട് ഇവിടെ തന്നെ കൂടിയതാ” ബാബു അതിന്റെ തലയില്‍ തലോടികൊണ്ട് പറഞ്ഞു. “രാത്രി ഒറ്റൊക്കിരിക്കുവല്ലേ, ഇതും ഇവിടെ കിടക്കട്ടെന്ന് ഞാനും വിചാരിച്ചു”
അയാള്‍ വന്നതും ആ നായ് പോകാത്തതും ഒക്കെ ഞാന്‍ ബാബുവിനോട് പറഞ്ഞു.
“ആ പാവം തല്ലുകൊണ്ട ദ്വേഷ്യത്തിനു വീട്ടിന്ന് ഇറങ്ങി പട്ടിണിയായിട്ട് വന്നു കേറീതാ. എന്തായലും നന്നായ് ബാബുന് ഒരു കൂട്ടും ആയി. അതിനു കൊടുക്കാനാണോ ഈ പൊതി?”

“ആണ്, മോഹനന്റെ തട്ടുകടയില്‍ ബീഫ് ചാറൊഴിച്ചു  രണ്ടു ദോശ വാങ്ങി“



സാമാന്യം നന്നായിട്ട് മദ്യപിക്കുന്ന കൂട്ടത്തിലാ ബാബു. ആ സൈറ്റിനു പുറകിലായ് തന്നെ ഉള്ള കോളനിയില്‍ തന്നെയാണ് താമസം.സ്ഥലത്തെ പ്രധാന ചുമട്ടു തൊഴിലാളിയായ ബാബു ചുമടെടുത്ത് നടന്നതു കൊണ്ടാണോ അതോ മറ്റുവല്ല കരണങ്ങളാലാണോ എന്ന് അറിയില്ല ആളൊരല്‍പ്പം കൂനിക്കൂടി ചോദ്യചിഹ്നംപ്പോലയാണ് നില്പും നടത്തവും ഒക്കെ.
 അവിടത്തെ ലോക്കല്‍ ആള്‍ക്കാര്‍ തന്നെയാവുമ്പോള്‍ വേറെ ആരും അവിടേക്ക് അധികം അടുക്കില്ല എന്ന ധാരണയില്‍ ബാബുവിനെ തന്നെ കാവല്‍ക്കരനാക്കി.കള്ളനെ തന്നെ താക്കോല്‍ ഏല്‍പ്പിക്കുന്നതു പോലൊരു ഏര്‍പ്പാട്.  ഇനിപ്പോ ബാബു അല്പം മിനുങ്ങീട്ട് കിടന്നാലും ഒരാളായല്ലോ! അല്പം ആശ്വാസത്തോടെ ഞാന്‍ അവിടിന്നും ഇറങ്ങി.

2010 ഡിസംബർ 8, ബുധനാഴ്‌ച

കുറ്റാണ്വേഷകന്റെ മരണം

തുടരുന്നു........ ഭാഗം മൂന്ന് ........
ഭാഗം രണ്ടിവിടെ
ഭാഗം ഒന്നിലേക്ക് 
ജലധോഷം,മൂക്കടപ്പ്,തുമ്മല്‍ ഇത്യാതി മഴജന്യ രോഹപീഡകള്‍ നിമിത്തം രൂപ പത്തഞ്ഞൂറ് പൊടിഞ്ഞുകിട്ടി.
ചാറ്റല്‍ മഴയത്ത് പമ്മി നിന്ന് തണുപ്പടിച്ചിട്ടാണ് മേല്‍ പ്രസ്താവിച്ച് മുദ്ദോഷങ്ങളും കൂടി എന്നെ ഒരു പരുവത്തിലാക്കിത്. എന്നിട്ടോ മാര്‍ജ്ജാരനെ ഒട്ടു പിടിച്ചതും ഇല്ല. ഒടുവില്‍ അവശതകളോട് തോറ്റ്, സെക്രട്ടറിയെ തന്നെ സമീപിക്കുവാന്‍ തീരുമാനിച്ചു.

“ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്...................ടര്‍...ടര്‍...ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്.....................”

നെഞ്ചത്തിരുന്നു മൊബല്‍ വിറച്ചു. “തേടിയ സെക്രട്ടറി മൊബലില്‍ വിറച്ചു“

“ഹല്ലോ! സാറിനെ അങ്ങോട്ട് വിളിക്കുവാനിരുന്നതാ. എന്താ സാറേ വിശേഷം?”

“ഒരു കല്യാണം ഉണ്ട്. വൈകിട്ട് ഉണ്ടാവണം”
എം ആര്‍ എ യുടെ ഭാഗമായതില്‍ പിന്നെ ചുരുങ്ങിയ കാലത്തിനുള്ളില്‍ എത്ര കല്യാണം കൂടീന്ന് ഒരും പിടിയും ഇല്ലാ. ഈ ഭാഗത്തുള്ളവരൊക്കെ ഇപ്പൊ കല്യാണങ്ങള്‍ വരി വരിയാ‍യ് നടത്തുന്നതുന്റെ ഗുട്ടന്‍സ് എത്ര ആലോജിച്ചിട്ടും പിടികിട്ടുന്നില്ലാ.
“അയ്യോ സറേ, ഞാന്‍ കുടുംബത്തോടൊപ്പം തമിഴ് നാട്ടിലാണല്ലോ.”(സത്യായിട്ടും തമിഴ് നാട്ടിലായിരുന്നു.)
“എന്നാ അങ്ങനെയായിക്കോട്ടെ” എന്നും പറഞ്ഞ്  കട്ട് ചെയ്യാന്‍ പോയി.
“ഹലോ ഹലോ വയ്കല്ലേ സാറേ. എനിക്കൊരു കാര്യം പറയാനുണ്ട്.”
“ ങാ! പറഞ്ഞോ പറഞ്ഞോ”
“ നമ്മടവിടെ തെരുവ് വിളക്ക് ആരോ രാത്രിയില്‍ സ്ഥിരമായ് അണക്കുന്നുണ്ട്. രാത്രി ഞാന്‍ ഒന്നു കറങ്ങി നോക്കി ആരേയും കിട്ടീല്ലാ. നമുക്കത് ആരാന്ന് കണ്ടുപിടിക്കണം”

“ആണോ? ആരാ?”
“ആരാന്ന് അറിയില്ല, കഴിഞ്ഞ ഒന്നു രണ്ട് ഞായറഴ്ചകളില്‍ ഈ ഭാഗത്തേക്കുള്ള ഫീസ് മാത്രം ഊരുന്നുണ്ട്.
“എന്നാ? ഞായറാഴ്ചയോ?”
“നല്ല മഴയുണ്ടായിരുന്ന ദിവസം”
“ങാ അത് ഞാനറിഞ്ഞു.”
എന്നിട്ടാണോ ഒന്നു അന്വേഷിക്കാതെ സെക്രട്ടറിമിണ്ടാതിരിക്കുന്നത്.

“എന്നിട്ടന്വേഷിച്ചോ സാറേ?”
“അതേ നമ്മുടെ രണ്ടാമത്തെ വളവില്‍ നില്‍ക്കുന്ന് പോസ്റ്റില്‍ മരക്കൊമ്പ് തട്ടി തീ പാറുന്നുണ്ടായിരുന്നു. അതാ അത് ഫുസ് ഊരി വച്ചത്”
ഇതു കേട്ടതും ഇടിവെട്ടിയവന്റെ തലയില്‍ ഷോക്കടിച്ച മാതിരിയായ് ഞാന്‍.
ഇത്തവണയും വൈദ്യുതികാര്യത്തില്‍ എന്റെ ഫ്യൂസ് കരിഞ്ഞു.

2010 ഡിസംബർ 1, ബുധനാഴ്‌ച

ഒരു കുറ്റാണ്വെഷകന്റെ ജനനം-ഒപ്പം മരണവും

ഭാഗം 2 കഥ തുടരുന്നു ഭാഗം ഒന്നിവിടെ...
           അങ്ങനെ ഞങ്ങള്‍ ഒത്തൊരുമിച്ചു മികച്ച് പ്രകട്നം കാഴ്ച വയ്കൂമെന്ന പ്രതിഞ്ജയൊടെ എല്ല മാസവും രണ്ടാം ശനിയാഴ്ച് ദിവസം ഒത്തു കൂടി ആ ‘ട്ടാ വട്ട‘ പ്രദേശത്തെ കാര്യങ്ങളും, അംഗങ്ങളുടെ പരിവേദനങ്ങളും കേട്ട് പരിഹരിച്ചും  സുന്ദര സുലഭിത ലോകം പടുത്തു മുന്നേറി.
എന്നും പുലര്‍കാലെ നാലുനാലരക്കുണര്‍ന്നു വച്ചുണ്ടാക്കി -(തെറ്റിദ്ധരിക്കണ്ട ഞാനല്ല എന്റെ നല്ല പാതി അവള്‍ തന്നെയാണ് പാചകം.) തണുത്ത കിണറ്റു വെള്ളം കോരി തലയിലേക്കൊഴിച്ച് കിടു കിടാന്നു വിറച്ചു കൊണ്ട് പരശു രാമനെ പിടിക്കാന്‍ ഓടുന്ന പണിയുണ്ടല്ലോ, ന്റെമ്മോ! ഭയങ്കരം അതിനിടയില്‍ ദിവസവും പാലു വങ്ങാന്‍  അര കിലോമീറ്റര്‍ അപ്പുറതുള്ള ചേച്ചീടെ കട വരെ നടന്നു പോകണം. ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാനത്തില്‍ നഗരാതിത്രിയുടെ തോളത്ത് ആയിരുന്നിട്ടും ഒരു കുഗ്രാമത്തിലെന്ന വണ്ണം കൂരിരുട്ടിലാണ് ഈ നടത്തം. ഇട റോഡില്‍ നിന്നും പ്രധാന വഴിയിലേക്കെത്തുമ്പോല്‍ തന്നെ കാവല്‍ക്കാരായ ശ്വാനന്മാര്‍ മണത്തു വരും. കൂരിരുട്ടും വെളുപ്പിനുള്ള തണുപ്പിന്റെ സുഖവും അവരങ്ങനെ അനുഭവിച്ചു നില്‍ക്കുമ്പോ ആരടാ അത്  ഞങ്ങളുടെ സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന മട്ടില്‍ ഒരു തുറിച്ചു നോട്ടം. അതു കൊണ്ട് ആദ്യമൊക്കെ ബൈക്കിലാണ് പോയിരുന്നത്, അവറ്റകള്‍ അത്ര കുഴ്പ്പക്കാരല്ലന്ന് എനിക്കും, ഞാന്‍ കുഴപ്പക്കാരനല്ലന്നു അവര്‍ക്കും മനസ്സിലായതു കൊണ്ടും പിന്നെയും നടപ്പ് തുടങ്ങി. ഈ കൂരിരുട്ടിന്റെ പ്രശ്നം ‘ എം ആര്‍ യെ‘ കൊണ്ട് പരിഹരിക്കണം എന്നു എന്നും കാലത്തു പോകുമ്പോള്‍ വിചാരിക്കും.പക്ഷെ പരശു രാമനെ പിടിക്കാനുള്ള ഓട്ടവും, ആയിരത്തഞ്ഞൂര്‍ പിള്ളാരും നൂറോളം സഹപ്രവര്‍ത്തകരും ഉള്ള  കാമ്പസിലെ കലപിലയൊക്കെ കഴിഞ്ഞു വീണ്ടും പരശുരാമനെ പിടിച്ച് വീടെത്തുമ്പോള്‍ ദീപാവലി നാളില്‍ കത്തിച്ചു വച്ച കമ്പിത്തിരി പോലെ ഒരു പകലു കൂടെ ഒടുങ്ങിയിട്ടുണ്ടാവും.


 കമ്മറ്റികളിലൊന്നും സജീവമല്ലാത്ത ഞാന്‍ ഇതൊരു ഭയങ്ങര വിഷയമായ് അവതരിപ്പിക്കാന്‍ പ്ലാ‍ന്‍ ചെയ്തു. അടുത്ത രണ്ടാം ശനിയാഴ്ച്കക്ക് കൃത്യമായ് ഹാജര്‍ വച്ചു.കമ്മറ്റി ആരംഭിച്ചു, പിരിവു കണക്കൊക്കെ നോക്കിക്കഴിഞ്ഞാണ് പൊതുകാര്യങ്ങള്‍, ഞാന്‍ പരീക്ഷാര്‍ത്ഥിയെപ്പോലെ എല്ലാം ഒന്നൂടെ മനസില്‍ പറഞ്ഞു ശരിയാക്കി. അപ്പോഴുണ്ട് സെക്രട്ടറി ഒരു കടലാസ് കാണിച്ച് പറഞ്ഞു
“ബോര്‍ഡില്‍ കൊടുക്കാനുള്ള കത്ത് റെഡിയായ്. അത് നാളെത്തന്നെ വിജയന്‍ കൊടുക്കണം”


കഴിഞ്ഞ കമ്മറ്റികളില്‍ മുങ്ങിയ എനിക്കതു പാമ്പ്  മുക്കാലും വിഴുങ്ങി വാല്‍ മാത്രം പുറത്തു കണുന്ന ഇരയെ പോലെ തോന്നി. പതിയെ ആ കടലാസ് വാങ്ങി നോക്കുമ്പോള്‍, ഒരായിരം വോള്‍ട്ട് വൈദ്യുതി എന്റെ തലയില്‍ കൂടി പോയ്. ഒരു തകര്‍പ്പന്‍ പ്രകടനം നടത്താമെന്നു കരുതി തലയില്‍ കേറ്റി കൊണ്ടു വന്ന തെരുവു വിളക്കു പ്രശ്നം ആ കടലാസില്‍ നീല മഷി പുരണ്ടു ദാ കിടക്കുന്നു. അങ്ങനെ ഇടിവെട്ടി തലപുകഞ്ഞ കാര്‍ട്ടൂണ്‍ കഥാപാത്രം കണക്കെ അന്നു മുഴുവന്‍ അവിടിരിക്കേണ്ടി വന്നു.




പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. പരാതി കൊടുത്ത് ഒരാഴ്ചകഴിയും മുമ്പേ ആ അന്ധകാര വീഥികളെല്ലാം തൂവെള്ള പ്രകാശം വിതറി ചിരിതൂകി നിന്നു.പക്ഷെ താനേ വീഴുമായിരുന്ന തേങ്ങാ തോട്ടി വച്ച് തലയിലോട്ട് ഇട്ട മാതിരി ജനാല വഴിക്ക് പ്രകാശം എന്റേയും കുടുംബത്തിന്റേയും ഉറക്കം കെടുത്തി. മൂന്ന് മീറ്റര്‍ കറുത്ത തുണി വാങ്ങി ജനലിനു മറ ഉണ്ടാക്കേണ്ടി വന്നു ഉറക്കം ശരിയാവാന്‍.
പക്ഷെ ഈയിടെയായ്  കാലത്തിറങ്ങുമ്പോള്‍ കനത്ത് ഇരുട്ട്, വഴിവിളക്കുകള്‍ കണ്ണടച്ചിരുന്നുറങ്ങുന്നു. ഞങ്ങള്‍ വിജകരമായ് പരിഹരിച്ച ഒരു കാര്യമായിരുന്നു കത്താതെ കിടന്നിരുന്ന തെരുവു വിളക്കുകള്‍ മാറ്റി സ്ഥപിച്ചത്. അതാ ഇപ്പോ കത്താതെ കിടക്കുന്നത്, “ങാ ഹാ! അങ്ങനെയങ്ങ് വിടാന്‍ പറ്റത്തില്ലല്ലോ, വരട്ടെ സെക്രട്ടറിയെ അറിയിക്കണം.“ എന്നു കണക്കുകൂട്ടി അന്നത്തെ തിരക്കുകളില്‍ മുങ്ങിയ ഞാന്‍ ഇക്കാര്യം മറന്നും പോയ്. അടുത്ത മൂന്നുനാല് ദിവസങ്ങളിലും ലൈറ്റുകള്‍ കത്തിക്കിടന്നതു കാരണം ആ വിഷയം തന്നെ ഏതാണ്ട് മറന്നിരിക്കുമ്പോള്‍ ഇതാ വീണ്ടും ഒരു ഞായറാഴ്ച രാത്രി, പിന്നെയും ഒരു ഞായറാഴ്ച ഇതെന്താപ്പാ ഞായറാഴ്ചപ്പനിയോ?
എന്നിലെ കുറ്റാണ്വേഷകന്‍ ഉണര്‍ന്നു! നിരീക്ഷണം രണ്ട് ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഒരു കാര്യം കൂടി മനസ്സിലായ്, ഞായര്‍ മാത്രമല്ലാ നല്ല മഴയുള്ള അവധി ദിവസങ്ങളും ഇതുതന്നെ സ്ഥിതി. അപ്പോള്‍ അവധി ദിവസം ഇനി ഇ ബി ക്കാര് വരാത്തതാണോ? അല്ല മറ്റു ഭാഗത്തൊക്കെ കുഴപ്പമില്ലല്ലോ. അവര്‍ കൃത്യമായ് ഫ്യൂസ് കുത്തുന്നുണ്ട്. പക്ഷെ രാത്രി പത്ത് പതിനൊന്നു മണിയാകുമ്പോഴാണ് ഇവറ്റകളുടെ കണ്ണടയുന്നത്. അപ്പോ പിന്നെ ആരുടെയോ കറുത്ത കരസ്പര്‍ശം ഉറപ്പായിട്ടും ഇതിനു പിന്നില്‍ ഉണ്ടാകും. എന്റെ ചിന്തകള്‍ ഇരുട്ടിന്റെ കാണാവഴികളില്‍ കൂടി കാടുകയറിത്തുടങ്ങി. ഇതാരോ എന്നെപ്പോലെ തുണിവാങ്ങാന്‍ ത്രാണിയില്ലാത്തതു കൊണ്ട് പറ്റിക്കുന്ന ഏര്‍പ്പാടാവും.
അങ്ങനെയെങ്കില്‍ എല്ലാ ദിവസവും വേണമല്ലോ? അതുണ്ടാകുന്നില്ല, അപ്പോള്‍ അതെ കിട്ടിപ്പോയ്! ഇതാരൊ വേലി ചാടുന്നുണ്ട്. അതിനു സൌകര്യത്തിനായാണ് ലൈറ്റുകളെ കണ്ണടപ്പിക്കുന്ന ഈ ഏര്‍പ്പാട്.
ഏന്നാപ്പിന്നെ അവനെ പിടിച്ചിട്ടു തന്നെ ബാക്കി കര്യം. ബാലരമയിലെ ജംബനെപ്പോലെ “തുമ്പാ! ജംബ്” എന്നു പറയാന്‍ തുമ്പനില്ലാത്തത് കൊണ്ട് ഒറ്റക്ക് രാത്രി ബൈക്കുമെടുത്ത് മറ്റൊരു വിളക്കുകാലായ് ഞാന്‍ കാ‍ത്തിരുന്നു.
എന്നിട്ടെന്തായീന്നറിയോ...............
























ഒരല്‍പ്പം കൂടെ കാത്തിരിക്കു, ദയവായ്..........
ബോറഡിപ്പിക്കാന്‍ ഞാന്‍ വേഗം വരാം മൂന്നാം ഭാഗവുമായ്...............

2010 നവംബർ 23, ചൊവ്വാഴ്ച

ജീര്‍ണ്ണത !!!

“അനന്ദൂ...അനന്ദൂ..... “
ആരോ വിളിക്കുന്നല്ലോ “ആരാത്?”

“ഇല്ലാ. ഇവിടാരും ഇല്ലല്ലോ!   ചിലപ്പോ തോന്നിയതാവും, ആവാം”
“അല്ലാ! ഞാനെന്തെടുക്കയാണിവിടെ?”
എപ്പോള്‍ വന്നിവിടെ? അറിയില്ലാ! ഈ കസാരയില്‍ ഇരുപ്പായിട്ട് എത്ര സമയമായ് കാണും. ഒരു പിടിത്തവും ഇല്ലല്ലോ. ഇവിടെന്താ ഒരു ഇളുമ്പു നാറ്റം, ഈ മുറിയാകെ നാറുന്നല്ലോ? അല്ലല്ല അതെന്നില്‍ നിന്നാണല്ലോ വരുന്നത്. അപ്പോള്‍ കുറേ നാളായോ ഈ ഇരുപ്പു തുടങ്ങീട്ട്! വിശ്വാസം വരുന്നില്ല്ലാ.

ആകെ ഒരു മുഷിച്ചല്‍, ഒരു ജീര്‍ണ്ണത! ഞാനിങ്ങനെ അല്ലല്ലോ? ഒന്നെണീറ്റ് പുറത്തിറങ്ങാം.
‘ങേ’ എന്തായിതു എണീല്‍ക്കാനാവുന്നില്ലല്ലോ?   പൃഷ്ഠം പശ തേച്ചൊട്ടിച്ചതു പോലുണ്ട്. കൈകള്‍ അനക്കുവാന്‍ കഴിയുന്നില്ലാ, അല്ലാ അതാരോ കസാലക്കൈയ്യുമായ് ചേര്‍ത്തു ബന്ധിച്ചിരിക്കുയാണല്ലോ.
    “ആരാത്, എന്തിനാണിങ്ങനെന്നെ.....”

“അനന്ദൂ....”
ആ ശബ്ദം വീണ്ടും

“അനന്ദു നീ എന്നെ മറന്നു അല്ലേ?”
പരിചിതമായ ഈ ശബ്ദം ആരുടേതാണ്, തിരിച്ചറിയാനകുന്നില്ല. ഓര്‍മ്മകള്‍ നശിച്ചിരിക്കുന്നു.
ഒരു കരസ്പര്‍ശം... എന്തോ ഇഴയുന്നു തോളിലൂടെ താഴേക്ക്, പക്ഷെ ഒന്നും കാണുന്നില്ലല്ലോ. നാശം ഈ കൈകള്‍ വിടുവിക്കാനായിരുന്നെങ്കില്‍ തട്ടിയെറിയാമായിരുന്നു ആ മാരണത്തെ.

ചെവിക്കു പിന്നില്‍ ഒരു ചുടു നിശ്വാസം... പൊള്ളുന്നുണ്ട്. തിരിഞ്ഞു നോക്കാനാ‍വുന്നില്ലാ. തലയാകെ ഒരു മരവിപ്പ്, കഴുത്തിലൂടെ താഴേക്കരിച്ചിറങ്ങുന്നു
“അയ്യോ! എന്നെ വിടു.. എന്നെ വിടു.........”
എന്റെ കഴുത്ത് ഞെരുക്കുന്നല്ലോ
“എന്നെ വിടൂ .. എന്നെ കൊല്ലരു...തേ.........”

ഈ മണം അത്... അതേ അതവളുടേതു തന്നെ, ആ ശബ്ദം അത് അര്‍ച്ചനയല്ലേ!

“ആര്‍ച്ചു.. എന്റെ ആര്‍ച്ചൂട്ടീ......”

“അനന്ദേട്ടാ... എന്തായിതു പിച്ചും പേയും പറയുന്നത്, എണീക്ക്, ആരായീ അര്‍ച്ചന. യേട്ടനെന്താപറ്റിയേ?”

*******************************************************************************
Related Posts Plugin for WordPress, Blogger...