hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2017, മാർച്ച് 24, വെള്ളിയാഴ്‌ച

വേനലവധിയായി.... യാത്രകൾക്ക് തുടക്കവും.....

വേനലവധിയായി....  യാത്രകൾക്ക് തുടക്കവും......
.ഭാഗം 1 ഇവിടെ
ഭാഗം 2 ഇവിടെ

ഭാഗം 3
വെയിൽ ഉച്ചിയിൽ മസ്സാജ് തുടങ്ങിരുന്നു. റബ്ബർ കാട് പിന്നിട്ട് കോട്ടൂർ കവലയിൽ തിരിച്ചെത്തി അവിടന്നു ഇടത്തോട്ട് തിരിഞ്ഞു പോയാൽ നേരെ നെയ്യാർഡാം എത്താം. ഇത്തിരി ദൂരം വളഞ്ഞുപുളഞ്ഞു സ്വകാര്യ പുരയിടങ്ങൾ താണ്ടി ചെറിയ ചെറിയ കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമായ് ഒരു ലോൺലി പ്ലാനറ്റ് യാത്ര. കുറെ ചെല്ലുമ്പോഴേക്കും റോഡിൻറെ വീതി കുറഞ്ഞുവരുന്നു പൊട്ടിപൊളിഞ്ഞ ശരിക്കും കാനന പാത.
പാറക്കെട്ടുകൾ നിറഞ്ഞ ഒരിടത്തെത്തുമ്പോൾ അവിടെ മാൻ പാർക്ക്. പേരിൽ മാത്രമേ ഉള്ളു പാർക്ക്. കമ്പി വേലി കെട്ടി തിരിച്ച ഒരിടം. നൂറിലധികം മാനുകൾ ഉണ്ടിവിടെ വേലിക്കിപ്പുറം നിന്ന് കാഴ്ച്ചകാണാം . കുരങ്ങുകളുടെ വിഹാര കേന്ദ്രം കൂടിയാണിവിടം ,കാഴ്ച്ച കാണുന്ന തിരക്കിൽ അവർ നമ്മുടെ സാധനങ്ങൾ അടിച്ചോണ്ടു പോകാനിടയുണ്ട് സൂക്ഷിക്കണം.
അവിടന്ന് വീണ്ടും മുന്നോട്ടുപോയാൽ മുതല പാർക്ക് പക്ഷെ പ്രവേശനം തടാകത്തിലെ ബോട്ട് സർവീസ് മുഖേന മാത്രം. പിന്നെ വീണ്ടു യാത്ര വഴിയിൽ ചില അണ്ണാൻ കുഞ്ഞുങ്ങളും കുരുവികളും കണ്ടു കുലുങ്ങി ആടി  പതിയെ ഡാം ലക്ഷ്യമാക്കി. പെട്ടെന്നൊരു കുലുക്കം വണ്ടിക്കു എല്ലാരും കൂടി വലത്തോട്ടു ഒരു ചാട്ടം ഒരു ഉരഗജീവി ഉടുമ്പ് പോയതാ. ഫോട്ടം പിടിക്കാൻ പെട്ടി എടുക്കുമ്പോഴേക്കും കുറ്റികാട്ടിൽ മറഞ്ഞു. തിരുവന്തപുരത്തെ തുറന്ന ജയിൽ ഇവിടെയാണ്, കേറാൻ ഭാഗ്യമില്ലാത്തോണ്ട് കവാടം കണ്ടു പോകാം. ഒരു ജയിൽ ബസ് ഇറങ്ങി വന്നു കുറച്ചാളുകൾ ഉണ്ടതിൽ. തീർത്തും പൊട്ടിപൊളിഞ്ഞ റോഡിലൂടെ വല്ലാതെ കഷ്ടപ്പെട്ട് കടന്ന് പൊന്നു. ഓര്മ വച്ച നാൾമുതൽ കേൾക്കുന്ന ശിവാനന്ദ യോഗയുടെ ആശ്രമം ഈ വഴിയിലാണ്. ചില വിദേശികൾ അത് വഴി നടന്നു രസിക്കുന്നു.  തൊട്ടു താഴെയെത്തുമ്പോൾ നെയ്യാർ ഡാം നമുക്ക് മുന്നിൽ ആകാശം മുട്ടി നിൽക്കുന്നു.
 
 മുൻ പരിചയമുള്ളതു കൊണ്ട് പ്രധാന കവാടത്തിൽ പ്രവേശിക്കാതെ സൈഡ് വഴിയിലൂടെ ഡാമിന് മുകളിലേക്ക്. എത്രയും പെട്ടെന്ന് ടവറിലെത്തി  പാർക്ക് ചെയ്തു വിശപ്പടക്കണം. പിള്ളാര് തളർന്നു അതുകൊണ്ടു ഒച്ചയനക്കം ഇല്ല.


ഭക്ഷണം കഴിഞ്ഞു നേരെ കെടിഡിസി ഓഫീസിലേക്ക് വിട്ടു ലയൺ സഫാരി പാർക്കിലേക്ക് ബോട്ട് സർവീസ് തയ്യാറായി നിൽക്കുന്നു. പതിനാറു പേരെ കൊണ്ടുപോകും തലയെണ്ണം തികയാൻ ഞങ്ങളും വേണം. ആളോഹരി 250/- രൂപടിക്കറ്റ് എടുത്തു പിന്നെ പിടക്കെട്ടുകൾ ഇറങ്ങി താഴെ ജലാശത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ലാറ്റ് ഫോമിലേക്ക്.




സുരക്ഷാ നിർബന്ധം ആവശ്യത്തിലധികം ലൈഫ് ജാക്കറ്റുകൾ ലഭ്യമാണ്. അതിന്റെ ഉള്ളിൽ സ്വയം കേറിപ്പറ്റാൻ ഇത്തിരി അധ്വാനിക്കേണ്ടി വന്നു അവിടുന്നു സർക്കസ് കളിച്ചു ബോട്ടിലേക്ക് കയറിപറ്റി. തെളിനീർ നിറഞ്ഞ നെയ്യാർ ജലാശയത്തിൽ നക്ഷത്ര തിളക്കം മിന്നിച്ചു ഓളപ്പരപ്പുകളിൽ തെന്നി ചാഞ്ചാടി സഫാരി പാർക്ക് ലക്ഷ്യമിട്ടു ബോട്ട് യാത്ര തുടങ്ങി  പതിവ് പോലെ നാനാ ബോട്ട് ഓടിക്കാൻ പാകത്തിന് ഡ്രൈവർ സീറ്റിനു അരികിൽ ഓടിയെത്തി ഡ്രൈവറുമായി  ചങ്ങാത്തം കൂടാൻ ഒരു ശ്രമം നടത്തി. പണി പാളി  ജീവൻ വച്ചുള്ള കളിയാ  മോനെ, മക്കളു  അടങ്ങി അവിടെങ്ങാനും ഇരിക്കെന്നും പറഞ്ഞു ഡ്രൈവർ അണ്ണൻ പങ്കായം പിടിചിച്ചിരിപ്പായി .

ഏതാനും മിനുട്ടുകൾ യാത്ര സഫാരി പാർക്കിൽ ലാൻഡ് ചെയ്തു. എല്ലാവരെയും അവിടെ ഇറക്കി ബോട്ട് തിരിച്ചുപോയി . പടിക്കെട്ടുകൾ കയറി വെയിറ്റ് ചെയ്യാൻ ആവ്യശ്യപ്പെട്ടിട്ടു ഒരു ജീവനക്കാരൻ മുകളിലേക്ക് നടന്നു പോയി. എന്താ ചെയ്യേണ്ടതെന്നറിയാതെ ഓരോരുത്തരും നാലുപാടും നടന്നു. 

കാത്തിരുന്ന ഞങ്ങൾക്ക് മുന്നിൽ ഒരു വാഹനം വന്നെത്തി.  പിന്നെ ഒരു വെപ്രാളമായിരുന്നു. വിൻഡോ സീറ്റിനു വേണ്ടി. മറ്റുള്ള യാത്രക്കാരൊക്കെ കയറിയതിനു ശേഷം ഒടുവിൽ വാതിലിനു അടുത്തു തന്നെ സീറ്റ് ഞങ്ങൾക്ക് കിട്ടി.മെല്ലെ ആ വാഹനം ഉരുണ്ടു ഒരു  ഷെഡിനുള്ളിൽ കടന്നു.മുന്നിൽ അടഞ്ഞ ഷട്ടർ, വാഹനം ഉള്ളിലെത്തിയതും പിന്നിലെ വാതിലുകൾ ആരോ കൊട്ടിയടച്ചു. എല്ലാവര്ക്കും ഒരു ആശങ്ക, അധികം ഭയപ്പെടുത്താതെ മുന്നിലെ ഷട്ടർ തുറന്നു വാഹനം മുന്നോട്ടുരുണ്ടു. മെറ്റൽ പാകിയ റോടെന്ന് തോന്നിയ വഴിലൂടെ ചെറിയ കയറ്റം കയറി പടർന്ന മരങ്ങൾക്കിടയിലൂടെ മുന്നോട്ടു. അതാ അവിടെ ഡ്രൈവർ വിരൽചൂണ്ടിയ സ്ഥലത്തേക്ക് എല്ലാവരും നോക്കി ഒരു സിംഹിണി  പച്ചിലകൾക്കിടയിലൂടെ ഒഴുകി വരുന്ന സൂര്യകിരണങ്ങൾ ആസ്വദിച്ചു  ഉച്ചമയക്കത്തിന് തയ്യാറാകുന്നു.



തൊട്ടടുത്ത വഴിയിലൂടെ രണ്ടു മൂന്നു സിംഹിണികൾ കൂടെ വന്നെത്തി വിരുന്നുകാരെ  സ്വീകരിക്കാൻ. പിന്നെ കുറച്ചു നേരം സല്ലാപം വിവിധ പോസുകളിൽ ഫോട്ടം പിടിത്തം, ഒട്ടും പേടിപ്പിക്കാതെ  വാഹനത്തിനരികിൽ നടന്നടുത്തു എല്ലാവരേം ഒന്നുകൂടി വീക്ഷിച്ചു മടക്കം.






സിംഹരാജാവിന്റെ മുരൾച്ച കേൾക്കുന്നു, അടുത്ത വഴിയിൽ കൂടെ  വാഹനം ശബ്ദം കേട്ട ഭാഗത്തേക്ക് തിരിച്ചു കുന്നു കയറി ഇറങ്ങി തലങ്കും  വിലങ്ങും ഒക്കെ പോയിട്ടും രാജാവ് പ്രത്യക്ഷപ്പെട്ടില്ല. എന്തോ പിണക്കമാണെന്ന് തോന്നുന്നു നിരാശരായി എല്ലാരും മടങ്ങി.

വീണ്ടും ബോട്ട് ജെട്ടിയിൽ ഇതാ വന്നെത്തി അടുത്ത കൂട്ടരെയും കൊണ്ട്.





പിന്നെയും ജലയാത്ര ചില മിനുട്ടുകൾ , അടുത്ത കരയിലേക്കു , നേരത്തെ റോഡിൽ കണ്ട ചീങ്കണ്ണി പാർക്ക്, മൂന്നുനാലു ചീങ്കണ്ണികളെ ഇവിടെ ഉള്ളു കൂട്ടിലിട്ടിരിക്കുന്നു, അല്പം നിരാശയോടെ നിന്ന ഞങ്ങളോട് ജീവനക്കാർ പറഞ്ഞു ജലാശയത്തിന്റെ അരികു പറ്റി  നടപ്പാത ഉണ്ട് അതുവഴി നടന്നാൽ മാൻ പാർക്കിലെത്തും  പോയിട്ട് തിരിച്ചെത്തുമ്പോൾ ബോട്ടും വരും. മാൻപാർക്ക് നേരത്തെ കണ്ടത് കൊണ്ട് പോകാൻ ഞങ്ങൾക്ക് താല്പര്യം ഉണ്ടായില്ല.  പക്ഷെ മറ്റു വഴിയില്ലാത്തോണ്ട്  വെറുതെ നടക്കാൻ തീരുമാനിച്ചു മരങ്ങൾ നിറഞ്ഞ നട വഴിയിലൂടെ കൂകിവിളിച്ചും ആർത്തുവിളിച്ചും കുട്ടിപ്പട്ടാളം ആർത്തുല്ലസിച്ചു.

മാൻ പാർക്ക്  തളർന്നു തിരിച്ചെത്തിയപ്പോൾ ബോട്ട് കാത്തുകിടക്കുന്നു. തിരികെ ഡാം  റോഡിലേക്ക് .  എല്ലാവരും നന്നേ തളർന്നിരുന്നു കെടിഡിസി  റെസ്റ്ററെന്റ് ഉണ്ടിവിടെ, തല്ക്കാലം ഡിറ്റിപിസി  സ്റ്റാളിൽ നിന്നും ഓരോ ഐസ്ക്രീം കുടിച്ചു ഒന്ന് ജോറായി ഡാമിന്റെ മുകൾ പരപ്പിലൂടെ നടന്നു ഡാമിന്റെ സൗന്ദര്യം രസിച്ചു തിരികെയെത്തി തിരിച്ചിറങ്ങുന്ന വഴിയിൽ മുതല, ചീങ്കണ്ണി പരിപാലന കേന്ദ്രം ഉണ്ട് .മൂക്ക്  പൊത്തി  ഓരോ കൂട്ടിലേയും അന്തേ വാസികൾ  സുഖശയനം കിടക്കുന്ന കാഴ്ച്ച കണ്ടു പെട്ടെന്നിറങ്ങി ചിലപ്പോ വാള്  കിട്ടിയാലോ. വീണ്ടും ഡാമിന് താഴെ എത്തി പിള്ളാർക്ക് പാർക്കിൽ കേറണം, ഇനി ഒരു  അക്വാറിയം കൂടി ഉണ്ട്  കാണാൻ. ൨൦ രൂപ ടിക്കറ്റ്. തീർച്ചയായും കാണേണ്ടത് തന്നെ. വിവിധ ഇനം മൽസ്യങ്ങൾ ഇവിടെ കണ്ടു രസിക്കാം. നേരം  ഒരുപാടു പോയി . ഇനിയിപ്പോ വിഴിഞ്ഞം ബീച്ച് എത്തുമ്പോ ഇരുട്ട് വീണിട്ടുണ്ടാവും. 






 കൂടുതൽ ഫോട്ടം പിടുത്തം നടന്നില്ല ഊർജം തീർന്ന് ഫോട്ടോപെട്ടി  പണിതന്നു.
എന്തായാലും ഒരു അടിപൊളി യാത്ര തന്നെ. പോക്കറ്റിൽ ഒതുങ്ങുന്ന ചിലവിൽ കുടുംബമായി വിരുന്നു കരേയും  കൂട്ടി പോവുക ആസ്വദിക്കുക എല്ലാവര്ക്കും നന്ദി 






2017, മാർച്ച് 21, ചൊവ്വാഴ്ച

പിള്ളേര് പറ്റിച്ച പണി

The pre-engineers on duty

ഇന്ന് കാലത്ത് തുടങ്ങിയതാ മഴ. മഴെന്നു വച്ചാ ഇതുപോലൊരു മഴ പെയ്തിട്ടു ഇച്ചിരി നാളായ്ട്ടോ.  തകര്‍ത്തു പെയ്തു. അങ്ങ് തലസ്ഥാനത്ത് വറ്റിപോയ യമുനാ നദി പോലും കരകവിഞ്ഞ് ഒഴുകി   തുടങ്ങിട്ട് നാളുകുറെയായി എങ്കിലും ഇങ്ങു തെക്ക് ഇന്നെതെത് പോലൊരെണ്ണം ഇന്ന് മാത്രം. ഏഴര വെളുപ്പിനെ തൊടങ്ങിയതാ, മാനത്തെ നക്ഷത്രങ്ങള്‍ ഒന്നടങ്കം പൊഴിഞ്ഞു വീഴും പോലെ. എപ്പോഴോ ചെയ്യ്ത പുണ്യം (അതോ കുട കടം തന്ന ടീച്ചറിന്റെ ദയ  കൊണ്ടോ?) നനയാണ്ട് കലാലയം വന്നെത്തി.
ദിവസവും ഒരു പത്ത് മുപ്പത്തേഴു  ഡിഗ്രി ഒക്കെ കത്തിതീരുന്ന ആ പഹയന്‍ സൂര്യദേവന്‍, വരുണന്റെ ഈ പേക്കോലം കണ്ടു  ഓടി ഒളിച്ചൂന്നാ തോന്നണേ,  പിന്നങ്ങോട്ട്  കറുത്തിരുണ്ട് ഒന്നും കാണാന്‍ പോലും പറ്റാതായീന്നു പറഞ്ഞാമതീല്ലോ. പുറത്ത് ചിന്നം പിന്നം പെയ്യുന്ന മഴ, അകത്തു ക്ലാസ്സ് മുറിയിൽ ഭയങ്കര ബഹളം. നമ്മളെ മാത്സണ്ണന്‍ അങ്ങോട്ട്‌ ചെന്ന് "എന്തെരടെ! അപ്പികളെ ഒരു ചന്തകൂട്ടം" (മാത്സണ്ണന്‍ തിരുവോന്തരം പാര്‍ടി ആണേ. അതാ ഒരു രാജമാണിക്കം സ്റ്റൈല്‍ )
"സാറെ വെളിച്ചം ഇല്ലാ!
"സാറെ വെളിച്ചം ഇല്ലാ! 
പിള്ളാര്‌ കോറസ് പാടി. ശരിയാ ആകെ ഇരുട്ടാണ്‌ ലൈറ്റ് ഇടാതെ പറ്റത്തില്ല.
" എന്നെ പിന്നെ ലൈറ്റ് കളൊക്കെ ഇട്ടോടെ"
 ലൈറ്റ് ഇടാന്‍ സ്വിച്ചിടാൻ നോക്കുമ്പോ അത് ഇട്ടിട്ടുണ്ട്.  ലൈറ്റ് ഒന്നും കത്തൂന്നില്ല, ഫാനോക്കെ കറങ്ങൂന്നുംണ്ട്.
 "പെട്ടെന്ന് മിന്നി അണഞ്ഞു പോയതാ സാറെ" ആരോ വിളിച്ചുപറഞ്ഞു.
"ശ്ശോ! കേടായതായിരിക്കും"
  പിന്നെ ലൈറ്റ് ഒക്കെയുള്ള റൂമില്‍ മാറ്റിയിരുത്തിയിട്ട്, ക്ലാസ്സ്‌ നടത്താന്‍ ഒരു അഡോപ്പീനേയും കൂട്ടി ചെന്നപ്പോ ഉണ്ട് അവന്മാര് പിന്നെയും ബഹളം.  ലൈറ്റ്ഒക്കെ ഇവിടേയും  ഒരിമിച്ചു കേടായിരിക്ക്ണ് , സംശയം തോന്നി ക്ലാസ്സില്‍ കേറി നോക്കുമ്പം ല്ലേ! ട്യൂബ് ലൈറ്റ് ഒക്കെ കറക്കി ഓഫാക്കി വച്ചിരിക്കുന്നു. എന്താ ചെയ്ക!  ഒരു കുരുത്തവും  ഇല്ലാത്ത പിള്ളാര്‌ .ഈ പിള്ളേരുടെ ഒരു വകതിരുവേ ! ഇവനെ ഒക്കെ എന്താ  ചെയ്ക? .

2017, മാർച്ച് 20, തിങ്കളാഴ്‌ച

അനന്ദു - ഒരു സ്വപ്നാടനം

അനന്ദു - ഒരു സ്വപ്നാടനം അദ്യായം  ഒന്ന്  
അദ്യായം  രണ്ട്

          ഇനിയെന്തെന്ന ചോദ്യത്തിനു ഉത്തരമില്ലാതെ ഞാൻ പുറത്തേക്കിറങ്ങി. കവലയിലെ ബസ്സ് സ്റ്റോപ്പ് നിറഞ്ഞു നവാഗതർ. നേരത്തേ വീടെത്തീട്ട് മലമറിക്കാനില്ലാത്തതു കൊണ്ടു അടുത്തു കണ്ട പീടികത്തിണ്ണയിൽ  ചിന്താവിഷ്ഠനായി ഞാൻ. നവാഗത ഗതഭാഗ്യവാന്മാരുടെ കായിക ക്ഷമത പരിശോധിക്കുന്ന ഗൗരവത്തോടെ ഓരോ ആനവണ്ടിയും അവരെയിട്ടു ഓടിച്ചു. സ്റ്റോപ്പിൽ നിന്നു കൈ കാണിച്ചാൽ മീറ്ററുകൾക്കപ്പുറം ഓടിച്ചു പോയി നിർത്തുക, ഓടി അരികിലെത്തുമ്പോൾ കയറ്റാതെ പോവുക. ഇനിയിപ്പോ കയറാനുള്ള സ്ഥലം അവിടെയെങ്ങാനുമാണോ എന്നു സന്ദേഹിച്ച് അവിടെ നിന്നാൽ സ്റ്റോപ്പെത്തുംമുമ്പേ ബസ് നിർത്തുക, അവിടേക്കു തിരിച്ചോടി എത്തുമ്പോഴേക്കും കറുത്തപുക തുപ്പി മറഞ്ഞു പോകുക. ഈ അഭ്യാസത്തിനിടയിൽ ഓട്ടപ്പന്തയം ജയിച്ച ചിലർ ഓടിക്കയറി. ചാട്ടക്കാരിൽ ചിലർ ചാടിക്കയറിയും രക്ഷപ്പെട്ടു. കായികശേഷി കുറഞ്ഞ പാവങ്ങളും പെൺകിടാങ്ങളും ശരിക്കും പെട്ടുപോയി. ഒരു മണിക്കൂറിലധികം നീണ്ട ഒളിമ്പ്യാടിനൊടുവിൽ കാഴ്ചക്കാരനായ ഞാനും ചില നാട്ടുകാരും ബാക്കിയായി. 
          ഇനിയിതു വഴി ഉടനേയെങ്ങും ബസ്സില്ലെന്ന പീടികക്കാരന്റെ മുന്നറിയിപ്പ് തിണ്ണയിൽ ആഴ്ന്ന എന്റെ വേരറുത്തു. വരത്തനായ എന്റെ ഇരുപ്പ് പീടികയിൽ വരവു വച്ചിരിക്കുന്നു.
             "ഇപ്പോ ഒരുസർക്കുലർ അപ്പുറത്ത് വരും കേറിക്കോ, ചുറ്റിയടിച്ച് ബീച്ചും കണ്ട് ഒരു യാത്ര തരപ്പെടും" 
           എന്റെ മനസ്സയാൾ വായിച്ചു. സമയം കളയാൻ നല്ല വഴി, ഞാനുടനേ മറു വശത്തേക്കു ചാടി. സമപ്രായം തോന്നിച്ച രണ്ടു പേർ അവിടെനിൽപ്പുണ്ടായിരുന്നു. പുസ്തകമോ, സഞ്ചിയോ ഒന്നും കരുതാതിരുന്ന അവർ ചിലപ്പോ നാട്ടുകാരാവും ഞാൻ സംശയിച്ചു. ഒറ്റ നോട്ടത്തിൽ സഹോദരങ്ങളാണോ എന്ന ശങ്ക രണ്ടാമതൊന്നു നോക്കുമ്പോൾ മാറും. അപ്പോഴേക്കും ആരും കയറി സമയം കളയാനാഗ്രഹിക്കാത്ത ആനവണ്ടി ഞരങ്ങി വന്നെത്തി - നിറച്ചും ആളുമായി. പാപി പോയിടമെല്ലാം പാതാളം !
ദുർദശ പരമ്പരയായി ചുറ്റുവണ്ടിയും പണി തന്നു. നഗരംകാണാനിറങ്ങിയ ഉത്തരേന്ത്യൻ യാത്രക്കാർ ബീച്ചിലേക്കു പോവുകയാണ്. ലഗ്ഗേജ്ജകളും മനുഷ്യ ഭാണ്ഡങ്ങളും വീർപ്പുമുട്ടിയ അവസ്ഥയിൽ മുൻവാതിൽ പടിക്കെട്ടുകളിൽ തന്നെ നിൽപ്പുറപ്പിച്ചു. മുരണ്ട് മുരണ്ട് മന്നോട്ടു പോയ ബസ് വിമാനത്താവള മതിൽ കെട്ടിനരികിലേക്കു ഡ്രൈവർ ചേർത്തോടിച്ചു. ചക്ക കണ്ട ആനക്കൂട്ടം കണക്കെ ഹിന്ദി വാല മുഴുവൻ ബസ്സിന്റെ ഇടതു ജനാലയിലേക്കു മറിഞ്ഞു വീണു. ഉപ്പുരസക്കാറ്റേറ്റു വാതിൽപടിയിൽ മനപ്പായസമുണ്ട് നിന്ന എന്നെ സുനാമി പാച്ചിൽ അടിതെറ്റിച്ചു. താഴെപ്പടിയിൽ നിൽക്കുന്ന നാട്ടുകാരായ രണ്ടു പേരുടേയും കാലുകളിൽ ചവുട്ടി ഞാൻ മസ്സാജ് ചെയ്തു.
          "ഹാ ചവുട്ടാതടാ" തമിഴ്പ്പടവില്ലന്മാരെ പോലെ പല്ലിനു പകരം കമ്പി മാത്രം  നിറഞ്ഞ വാ തുറന്നൊരുത്തൻ ഗർജ്ജിച്ചു." ഷൂ കൊണ്ട് ചവിട്ടാതടാ"
              "ആരു ചവുട്ടി, നീയല്ലടാ എന്നെയിട്ട് ചവുട്ടുന്നത് "
ചുള്ളനും വിട്ടില്ല. കൊള്ളാല്ലോ കഥ! ഇനിപ്പോ കുറച്ചു നേരം പോകാനുളള വകയായി. ആകാശത്തു നിന്നും അപ്പോൾ മാത്രം അടർന്നുവീണവനായി ഞാൻ സാകൂതം നോക്കി നിന്നു. തുടർന്നു നടന്ന വാക്തിരതള്ളലുകൾ കേട്ടു അന്തം കമ്മിയായി ഞാൻ, ഇവർ നാട്ടുകാരല്ല എന്നു മാത്രമല്ല എന്നെപ്പോലെത്തെന്നെ ഭാഗ്യം പുറം കാലുതട്ടിയ രണ്ടു നവാഗതന്മാരെന്ന സത്യം എന്നെ ശശിയാക്കി.
ഒരാൾ ഇന്നാട്ടുകാരൻ തന്നെ-പല്ലുകെട്ടിയവൻ.  "നല്ല തിരോന്തരം പാശാ" എതിരാളിക്ക് ഒന്നും മനസ്സിലാക്കാനുള്ള സമയം പോലും കിട്ടീല.  പാവത്തിന്റെ നിസ്സഹായവസ്ഥ കണ്ട് ഞാനിടപ്പെട്ടു
"ഹാ വിട്ടുകള അനിയന്മാരെ, തിരക്കുള്ള ബസ്സൊക്കെയാവുമ്പം ചില തോണ്ടലും ചവിട്ടുമൊക്കെ സാധാരണമല്ലേ!"
ഒരിടപെടലിനായി കാത്തിരുന്നവർ സ്വിച്ചിട്ടപോലെ നിന്നു, ഒഴിവു വന്ന ഒരു സീറ്റ് പല്ലുകെട്ടുകാരാനു ഓഫർ ചെയ്ത് ദാനശീലനായ എന്നെ നന്ദി അറിയിച്ച് മറ്റയാൾ കൈനീട്ടി.
"താങ്ക്സ്"
" ഓ! സാരമില്ലാന്നേ" തെറ്റെന്റേതല്ലേ മനസ്സ് പറഞ്ഞു. കൈ കുലുക്കി പരിചയപ്പെട്ടു "അനന്ദു"
" ചാക്കോ വർഗ്ഗീസ്" പെൻസിൽ കോലു പോലുള്ള വിരലുകൾ സ്നേഹപൂർവ്വം തെരുപ്പിടിപ്പിച്ചവൻ പരിചയപ്പെട്ടു.
"എവിടാ സ്‌ഥലം ?" ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"കാക്കനാട്"

"ഇവിടെങ്ങനെ എത്തിപ്പെട്ടു?

"ന്റെ ചേട്ടായി വിടുണ്ടേ. അഡ്മിഷനും വ്ടെ കിട്ടി."
"ചേട്ടായി എവിടാ താമസം "
" മുട്ടട"
"ന്നാ ശരി  ഇറങ്ങാം." സീറ്റിലിരുന്ന പല്ലുകെട്ടിയവനെ കാണുന്നില്ല, ഇടക്കെവിടെങ്ങിലും ഇറങ്ങിക്കാണും. ബസിനു പുറത്തിറങ്ങി ഞാൻ ഒരിക്കൽ കൂടി യാത്ര പറഞ്ഞു. "പോട്ടെന്നാ"
"സുഹൃത്തേ എനിക്കിവിടം വല്യ പരിചയമില്ല. വീട്ടിൽ പോയിട്ടും പ്രതേകിച്ചു പരിപാടി ഒന്നും ഇല്ല."
അതുശരി ഇവനും എന്റെ കണക്കാണല്ലോ, "കൂടുന്നോ ഒരു സിനിമ കാണാം." എന്റെ പ്ലാൻ ഞാനറിയിച്ചു
കണ്ടിട്ടു കാശൊക്കെ ഒള്ള വീട്ടീന്നാണ് തോന്നുന്നു, ഒത്താ  ഒരു ഓസ് ലോട്ടറി.
"പിന്നെന്താ ഞാനും വരാം"


Related Posts Plugin for WordPress, Blogger...