hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2010, ഡിസംബർ 17, വെള്ളിയാഴ്‌ച

യജമാനന്‍ ബാബു

“ടാ കുട്ടാ വീട്ടിലേക്ക് വാടാ....  ന്റെ ചക്കരല്ലേ.... വാടാ”
കരുണാര്‍ദ്ദമായ ശബ്ദം കേട്ട് ഞാന്‍ കടലാസും കണക്കുകൂട്ടി യന്ത്രവും മാറ്റിവച്ച് പുറത്തേക്ക് നോക്കി.
പക്ഷെ അവിടാരുമില്ലായിരുന്നു. തോന്നലാകും.... ആവാം. കണക്കുകളുടെ ലോകത്തേക്കു തന്നെ മടങ്ങാനൊരുങ്ങുമ്പോള്‍ വീണ്ടും ആ ശബ്ദം
“എടാ മോനേ! നീ പിണക്കം മതിയാക്കി വീട്ടിലേക്ക് വാ” സ്നേഹപൂര്‍വ്വവും എന്നാല്‍ ശാസനാരൂപേണയുള്ള ആ വിളി കേട്ട് ശരിക്കും ഞാന്‍ ഞെട്ടി. ‘ ആരാപ്പാ ത് എന്നെ ഇത്രയും കാരുണ്യാമയമായ് വിളിക്കുന്നത്. മാത്രവുമല്ല ഞാനാരോടാ പിണങ്ങിയത്. എനിക്കോര്‍മ്മയില്ല.
എനിക്കാകെ ഒരു പരവേശം പതിയെ സൈറ്റാഫീനു പുറത്തേക്കിറങ്ങി.
അവിടെ ആ ഗേറ്റിനു സമീപത്തായ് ഒരു തടിച്ചു കുറികിയ മനുഷ്യന്‍.  ഒട്ടകത്തിന്റെ ചിത്രമ്മുള്ള കൈയ്യില്ലാത്ത ഒരു ബനിയനും, കുടവയര്‍ കാരണം നെഞ്ചിനു താഴെവരെ ഉയര്‍ത്തികെട്ടിയ ലുങ്കിയും ധരിച്ച ആ മനുഷ്യന്‍ ആര്‍ദ്രത തുളുമ്പുന്ന കണ്ണുകളോടെ സൈറ്റാഫീസിലേക്കു നോക്കി വീണ്ടും യാചിച്ചു.
”എടാ ചക്കരേ പിണക്കം മതിയാക്കി നീ വീട്ടിലേക്കു വാ”
“ഇതേതു മാരണം കാലത്തു തന്നെ” എന്നും വിചാരിച്ചു എനിക്കു ശുണ്ഠി വന്നു. പക്ഷെ ആ മനുഷ്യനെ ഞാനറിയും. സൈറ്റാഫീസിരിക്കുന്ന കവലയില്‍ നിന്നും വലത്തോട്ടുള്ള റോഡില്‍ വലതു ഭാഗത്ത് നാലാമത്തേതോ മറ്റോ ആണ്  അയാളുടെ വീട്. ഒരു തമിഴ് നാട്ടുകാരനായ അരി കച്ചവടക്കാരന്‍. അയാളുടെ മൂന്ന് മക്കളും സ്ക്കൂളില്‍ എനിക്കു താഴെത്തെ ക്ലാസുകളില്‍ പഠിച്ചിരുന്നു. ആളെ തിരിച്ചറിഞ്ഞ ഞാന്‍ പതിയെ ചോദിച്ചു
“അണ്ണാച്ചി എന്തു പറ്റി?” (തമിഴ് നാട്ടുകാരായ ചേട്ടന്മാരെ അങ്ങനെയാണ് വിളിക്കാറ്)

മറുപടി ഒരു നെടുവീര്‍പ്പ് മാത്രം. അയാള്‍ നിരാശ നിറഞ്ഞ കണ്ണുകളുമായ് സൈറ്റാഫിസിലേക്ക് തന്നെ ഉറ്റു നോക്കി നില്‍പ്പാണ്. ഞാന്‍ എന്റെ ദൃഷ്ടി അവിടേക്ക് തിരിച്ചു. സൈറ്റാഫിസിന്റെ ഓല മറ കോണ്ടുള്ള ചുമരിനു താഴെ ആറ്റുമണല്‍ ഇറക്കിട്ടിരുന്ന ഭാഗത്ത് ഒരു ചെമ്പന്‍ നായ് നില്‍ക്കുന്നു.

വയര്‍ നന്നേ ഒട്ടി, ലേശം ക്ഷീണിതനായ നായ് അയ്യാളെ തന്നെ ഉറ്റുനോക്കുകയാണ്. ചെറിയ ചെവി ഉയര്‍ത്തിപ്പിടിച്ച് അയാള്‍ പറയുന്നത് കേട്ട്, തന്റെ യജമാന സ്നേഹം അത് വാലാട്ടി പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.
“ഇങ്ങ് വാടാ”  അയാള്‍ വീണ്ടും വിളിച്ചു “എത്രയോ തവണ നീ എന്നെ മാന്തുകയും കടിക്കുകയും ഒക്കെ ചെയ്തു, അതിനോന്നും ഞാന്‍ നിന്നെ ഒന്നും പറഞ്ഞിട്ടില്ലല്ലോ? ലച്ചു മോളെ നീ കടിച്ചിട്ടല്ലേ ഞാന്‍ നിന്നെ തല്ലിയത്? “

അപ്പോ അതാണു കാര്യം. നായാകാട്ടെ  തന്റെ വാലൊന്നുകൂടെ ശക്തിയായ് ആട്ടികൊണ്ടും ‘വരില്ല ഇനി ഞാന്‍‘ എന്ന ഭാവത്തോടെ തലയിളക്കി.

“ഇനിയും നീ വന്നില്ലെങ്കില്‍ ഞാന്‍ വിളിക്കുന്നില്ല. നിന്നെ എനിക്കു ഇനി കാണണ്ടാ!”
ഒടുവില്‍ നിരാശനായ അയാള്‍ അവിടം വിട്ടു പോയി. പോകുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇതെന്തു കഥ എന്ന് ഞാന്‍ മിഴിച്ചു നിന്നുപോയ്.

നഗരത്തിലെ ഒരു ഭാഷാ ന്യൂനപക്ഷ കൂട്ടായ്മക്ക് വേണ്ടി നഴ്സറി വിദ്യാലയത്തിന്റെ നിര്‍മ്മാണം നടക്കുന്ന ഈ സൈറ്റ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. കഴിഞ്ഞ മൂന്നു ദിവസമായ് പണി നടക്കാത്തതു കാരണം ഇങ്ങോട്ട് വന്നിരുന്നില്ല. പത്ത് നാല്‍പ്പതോളം സെന്റ് വരുന്ന് സ്ഥലത്തില്‍ ചുറ്റുമതിലിനോട് ചേര്‍ത്ത് ഓല കൊണ്ടുണ്ടാക്കിയതാണ് സൈറ്റാഫീസ്. സിമന്റും, മറ്റു പണിസാമാനങ്ങളും സൂക്ഷിക്കാന്‍ അടച്ചുപൂട്ടാവുന്ന് തരത്തില്‍ ഒരു ചെറിയ മുറിയും അതിനു മുന്നിലായ് വരാന്ത പോലൊരു ചായ്പ്പുമാണ് സൈറ്റാഫീസ്. പാതിരാ ഫര്‍ണ്ണീച്ചര്‍കാരുടെ ഒരു മേശയും രണ്ട് സ്റ്റൂളുമാണ് ആകെ അവിടെയുള്ള സൌകര്യങ്ങള്‍. ഇന്നും പതിവു പോലെ പണിക്കാര്‍ പറ്റിച്ചു, ഇക്കാലത്ത് പണിക്കാരെ കിട്ടാന്‍ വല്യ പ്രയാസമാണ്. രണ്ടു ദിവസം വന്നാല്‍ മൂന്നു ദിവസം വരില്ലാ.
“ഇന്നും പണീല്ലാല്ലേ സാറേ?”
ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി, ബാബു നില്‍ക്കുന്നു. ഇവിടത്തെ രാത്രികാവല്‍ക്കാരന്‍. പണിയില്ലെങ്കില്‍ പകലും ഇവിടെ കാണും. കൈയില്‍ ഒരു കവറും ഉണ്ടായിരുന്നു.
“ങാ! ബാബുവോ? ഇന്നും വന്നില്ല. ഇനിയിപ്പോ തിങ്കളാഴ്ച നോക്കിയാ മതി.”


ഞാന്‍ സൈറ്റാഫിസിനു പുറത്തിറങ്ങി, അപ്പോഴുണ്ട് ആ നായ് വാലാട്ടികൊണ്ട് ബാബുവിന്റെ കാലിനിടയില്‍ കൂടി നടക്കുന്നു.
“ഇതേതാ ബാബു ഈ പട്ടി?”
“അറിയില്ല സാറേ”

“ആ അരിക്കട അണ്ണാച്ചി വന്നു വിളിച്ചിട്ട് ഇതു പോകാതെ നിക്കയാണ്”

“ഇന്നലെ രാവിലെ ഞാനിവിടിരുന്നു ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോ കയറി വന്നു. ഞാനൊരു ദോശ ഇട്ടു കൊടുത്തു, അതും തിന്നിട്ട് ഇവിടെ തന്നെ കൂടിയതാ” ബാബു അതിന്റെ തലയില്‍ തലോടികൊണ്ട് പറഞ്ഞു. “രാത്രി ഒറ്റൊക്കിരിക്കുവല്ലേ, ഇതും ഇവിടെ കിടക്കട്ടെന്ന് ഞാനും വിചാരിച്ചു”
അയാള്‍ വന്നതും ആ നായ് പോകാത്തതും ഒക്കെ ഞാന്‍ ബാബുവിനോട് പറഞ്ഞു.
“ആ പാവം തല്ലുകൊണ്ട ദ്വേഷ്യത്തിനു വീട്ടിന്ന് ഇറങ്ങി പട്ടിണിയായിട്ട് വന്നു കേറീതാ. എന്തായലും നന്നായ് ബാബുന് ഒരു കൂട്ടും ആയി. അതിനു കൊടുക്കാനാണോ ഈ പൊതി?”

“ആണ്, മോഹനന്റെ തട്ടുകടയില്‍ ബീഫ് ചാറൊഴിച്ചു  രണ്ടു ദോശ വാങ്ങി“



സാമാന്യം നന്നായിട്ട് മദ്യപിക്കുന്ന കൂട്ടത്തിലാ ബാബു. ആ സൈറ്റിനു പുറകിലായ് തന്നെ ഉള്ള കോളനിയില്‍ തന്നെയാണ് താമസം.സ്ഥലത്തെ പ്രധാന ചുമട്ടു തൊഴിലാളിയായ ബാബു ചുമടെടുത്ത് നടന്നതു കൊണ്ടാണോ അതോ മറ്റുവല്ല കരണങ്ങളാലാണോ എന്ന് അറിയില്ല ആളൊരല്‍പ്പം കൂനിക്കൂടി ചോദ്യചിഹ്നംപ്പോലയാണ് നില്പും നടത്തവും ഒക്കെ.
 അവിടത്തെ ലോക്കല്‍ ആള്‍ക്കാര്‍ തന്നെയാവുമ്പോള്‍ വേറെ ആരും അവിടേക്ക് അധികം അടുക്കില്ല എന്ന ധാരണയില്‍ ബാബുവിനെ തന്നെ കാവല്‍ക്കരനാക്കി.കള്ളനെ തന്നെ താക്കോല്‍ ഏല്‍പ്പിക്കുന്നതു പോലൊരു ഏര്‍പ്പാട്.  ഇനിപ്പോ ബാബു അല്പം മിനുങ്ങീട്ട് കിടന്നാലും ഒരാളായല്ലോ! അല്പം ആശ്വാസത്തോടെ ഞാന്‍ അവിടിന്നും ഇറങ്ങി.

2010, ഡിസംബർ 8, ബുധനാഴ്‌ച

കുറ്റാണ്വേഷകന്റെ മരണം

തുടരുന്നു........ ഭാഗം മൂന്ന് ........
ഭാഗം രണ്ടിവിടെ
ഭാഗം ഒന്നിലേക്ക് 
ജലധോഷം,മൂക്കടപ്പ്,തുമ്മല്‍ ഇത്യാതി മഴജന്യ രോഹപീഡകള്‍ നിമിത്തം രൂപ പത്തഞ്ഞൂറ് പൊടിഞ്ഞുകിട്ടി.
ചാറ്റല്‍ മഴയത്ത് പമ്മി നിന്ന് തണുപ്പടിച്ചിട്ടാണ് മേല്‍ പ്രസ്താവിച്ച് മുദ്ദോഷങ്ങളും കൂടി എന്നെ ഒരു പരുവത്തിലാക്കിത്. എന്നിട്ടോ മാര്‍ജ്ജാരനെ ഒട്ടു പിടിച്ചതും ഇല്ല. ഒടുവില്‍ അവശതകളോട് തോറ്റ്, സെക്രട്ടറിയെ തന്നെ സമീപിക്കുവാന്‍ തീരുമാനിച്ചു.

“ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്...................ടര്‍...ടര്‍...ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്.....................”

നെഞ്ചത്തിരുന്നു മൊബല്‍ വിറച്ചു. “തേടിയ സെക്രട്ടറി മൊബലില്‍ വിറച്ചു“

“ഹല്ലോ! സാറിനെ അങ്ങോട്ട് വിളിക്കുവാനിരുന്നതാ. എന്താ സാറേ വിശേഷം?”

“ഒരു കല്യാണം ഉണ്ട്. വൈകിട്ട് ഉണ്ടാവണം”
എം ആര്‍ എ യുടെ ഭാഗമായതില്‍ പിന്നെ ചുരുങ്ങിയ കാലത്തിനുള്ളില്‍ എത്ര കല്യാണം കൂടീന്ന് ഒരും പിടിയും ഇല്ലാ. ഈ ഭാഗത്തുള്ളവരൊക്കെ ഇപ്പൊ കല്യാണങ്ങള്‍ വരി വരിയാ‍യ് നടത്തുന്നതുന്റെ ഗുട്ടന്‍സ് എത്ര ആലോജിച്ചിട്ടും പിടികിട്ടുന്നില്ലാ.
“അയ്യോ സറേ, ഞാന്‍ കുടുംബത്തോടൊപ്പം തമിഴ് നാട്ടിലാണല്ലോ.”(സത്യായിട്ടും തമിഴ് നാട്ടിലായിരുന്നു.)
“എന്നാ അങ്ങനെയായിക്കോട്ടെ” എന്നും പറഞ്ഞ്  കട്ട് ചെയ്യാന്‍ പോയി.
“ഹലോ ഹലോ വയ്കല്ലേ സാറേ. എനിക്കൊരു കാര്യം പറയാനുണ്ട്.”
“ ങാ! പറഞ്ഞോ പറഞ്ഞോ”
“ നമ്മടവിടെ തെരുവ് വിളക്ക് ആരോ രാത്രിയില്‍ സ്ഥിരമായ് അണക്കുന്നുണ്ട്. രാത്രി ഞാന്‍ ഒന്നു കറങ്ങി നോക്കി ആരേയും കിട്ടീല്ലാ. നമുക്കത് ആരാന്ന് കണ്ടുപിടിക്കണം”

“ആണോ? ആരാ?”
“ആരാന്ന് അറിയില്ല, കഴിഞ്ഞ ഒന്നു രണ്ട് ഞായറഴ്ചകളില്‍ ഈ ഭാഗത്തേക്കുള്ള ഫീസ് മാത്രം ഊരുന്നുണ്ട്.
“എന്നാ? ഞായറാഴ്ചയോ?”
“നല്ല മഴയുണ്ടായിരുന്ന ദിവസം”
“ങാ അത് ഞാനറിഞ്ഞു.”
എന്നിട്ടാണോ ഒന്നു അന്വേഷിക്കാതെ സെക്രട്ടറിമിണ്ടാതിരിക്കുന്നത്.

“എന്നിട്ടന്വേഷിച്ചോ സാറേ?”
“അതേ നമ്മുടെ രണ്ടാമത്തെ വളവില്‍ നില്‍ക്കുന്ന് പോസ്റ്റില്‍ മരക്കൊമ്പ് തട്ടി തീ പാറുന്നുണ്ടായിരുന്നു. അതാ അത് ഫുസ് ഊരി വച്ചത്”
ഇതു കേട്ടതും ഇടിവെട്ടിയവന്റെ തലയില്‍ ഷോക്കടിച്ച മാതിരിയായ് ഞാന്‍.
ഇത്തവണയും വൈദ്യുതികാര്യത്തില്‍ എന്റെ ഫ്യൂസ് കരിഞ്ഞു.

2010, ഡിസംബർ 1, ബുധനാഴ്‌ച

ഒരു കുറ്റാണ്വെഷകന്റെ ജനനം-ഒപ്പം മരണവും

ഭാഗം 2 കഥ തുടരുന്നു ഭാഗം ഒന്നിവിടെ...
           അങ്ങനെ ഞങ്ങള്‍ ഒത്തൊരുമിച്ചു മികച്ച് പ്രകട്നം കാഴ്ച വയ്കൂമെന്ന പ്രതിഞ്ജയൊടെ എല്ല മാസവും രണ്ടാം ശനിയാഴ്ച് ദിവസം ഒത്തു കൂടി ആ ‘ട്ടാ വട്ട‘ പ്രദേശത്തെ കാര്യങ്ങളും, അംഗങ്ങളുടെ പരിവേദനങ്ങളും കേട്ട് പരിഹരിച്ചും  സുന്ദര സുലഭിത ലോകം പടുത്തു മുന്നേറി.
എന്നും പുലര്‍കാലെ നാലുനാലരക്കുണര്‍ന്നു വച്ചുണ്ടാക്കി -(തെറ്റിദ്ധരിക്കണ്ട ഞാനല്ല എന്റെ നല്ല പാതി അവള്‍ തന്നെയാണ് പാചകം.) തണുത്ത കിണറ്റു വെള്ളം കോരി തലയിലേക്കൊഴിച്ച് കിടു കിടാന്നു വിറച്ചു കൊണ്ട് പരശു രാമനെ പിടിക്കാന്‍ ഓടുന്ന പണിയുണ്ടല്ലോ, ന്റെമ്മോ! ഭയങ്കരം അതിനിടയില്‍ ദിവസവും പാലു വങ്ങാന്‍  അര കിലോമീറ്റര്‍ അപ്പുറതുള്ള ചേച്ചീടെ കട വരെ നടന്നു പോകണം. ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാനത്തില്‍ നഗരാതിത്രിയുടെ തോളത്ത് ആയിരുന്നിട്ടും ഒരു കുഗ്രാമത്തിലെന്ന വണ്ണം കൂരിരുട്ടിലാണ് ഈ നടത്തം. ഇട റോഡില്‍ നിന്നും പ്രധാന വഴിയിലേക്കെത്തുമ്പോല്‍ തന്നെ കാവല്‍ക്കാരായ ശ്വാനന്മാര്‍ മണത്തു വരും. കൂരിരുട്ടും വെളുപ്പിനുള്ള തണുപ്പിന്റെ സുഖവും അവരങ്ങനെ അനുഭവിച്ചു നില്‍ക്കുമ്പോ ആരടാ അത്  ഞങ്ങളുടെ സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന മട്ടില്‍ ഒരു തുറിച്ചു നോട്ടം. അതു കൊണ്ട് ആദ്യമൊക്കെ ബൈക്കിലാണ് പോയിരുന്നത്, അവറ്റകള്‍ അത്ര കുഴ്പ്പക്കാരല്ലന്ന് എനിക്കും, ഞാന്‍ കുഴപ്പക്കാരനല്ലന്നു അവര്‍ക്കും മനസ്സിലായതു കൊണ്ടും പിന്നെയും നടപ്പ് തുടങ്ങി. ഈ കൂരിരുട്ടിന്റെ പ്രശ്നം ‘ എം ആര്‍ യെ‘ കൊണ്ട് പരിഹരിക്കണം എന്നു എന്നും കാലത്തു പോകുമ്പോള്‍ വിചാരിക്കും.പക്ഷെ പരശു രാമനെ പിടിക്കാനുള്ള ഓട്ടവും, ആയിരത്തഞ്ഞൂര്‍ പിള്ളാരും നൂറോളം സഹപ്രവര്‍ത്തകരും ഉള്ള  കാമ്പസിലെ കലപിലയൊക്കെ കഴിഞ്ഞു വീണ്ടും പരശുരാമനെ പിടിച്ച് വീടെത്തുമ്പോള്‍ ദീപാവലി നാളില്‍ കത്തിച്ചു വച്ച കമ്പിത്തിരി പോലെ ഒരു പകലു കൂടെ ഒടുങ്ങിയിട്ടുണ്ടാവും.


 കമ്മറ്റികളിലൊന്നും സജീവമല്ലാത്ത ഞാന്‍ ഇതൊരു ഭയങ്ങര വിഷയമായ് അവതരിപ്പിക്കാന്‍ പ്ലാ‍ന്‍ ചെയ്തു. അടുത്ത രണ്ടാം ശനിയാഴ്ച്കക്ക് കൃത്യമായ് ഹാജര്‍ വച്ചു.കമ്മറ്റി ആരംഭിച്ചു, പിരിവു കണക്കൊക്കെ നോക്കിക്കഴിഞ്ഞാണ് പൊതുകാര്യങ്ങള്‍, ഞാന്‍ പരീക്ഷാര്‍ത്ഥിയെപ്പോലെ എല്ലാം ഒന്നൂടെ മനസില്‍ പറഞ്ഞു ശരിയാക്കി. അപ്പോഴുണ്ട് സെക്രട്ടറി ഒരു കടലാസ് കാണിച്ച് പറഞ്ഞു
“ബോര്‍ഡില്‍ കൊടുക്കാനുള്ള കത്ത് റെഡിയായ്. അത് നാളെത്തന്നെ വിജയന്‍ കൊടുക്കണം”


കഴിഞ്ഞ കമ്മറ്റികളില്‍ മുങ്ങിയ എനിക്കതു പാമ്പ്  മുക്കാലും വിഴുങ്ങി വാല്‍ മാത്രം പുറത്തു കണുന്ന ഇരയെ പോലെ തോന്നി. പതിയെ ആ കടലാസ് വാങ്ങി നോക്കുമ്പോള്‍, ഒരായിരം വോള്‍ട്ട് വൈദ്യുതി എന്റെ തലയില്‍ കൂടി പോയ്. ഒരു തകര്‍പ്പന്‍ പ്രകടനം നടത്താമെന്നു കരുതി തലയില്‍ കേറ്റി കൊണ്ടു വന്ന തെരുവു വിളക്കു പ്രശ്നം ആ കടലാസില്‍ നീല മഷി പുരണ്ടു ദാ കിടക്കുന്നു. അങ്ങനെ ഇടിവെട്ടി തലപുകഞ്ഞ കാര്‍ട്ടൂണ്‍ കഥാപാത്രം കണക്കെ അന്നു മുഴുവന്‍ അവിടിരിക്കേണ്ടി വന്നു.




പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. പരാതി കൊടുത്ത് ഒരാഴ്ചകഴിയും മുമ്പേ ആ അന്ധകാര വീഥികളെല്ലാം തൂവെള്ള പ്രകാശം വിതറി ചിരിതൂകി നിന്നു.പക്ഷെ താനേ വീഴുമായിരുന്ന തേങ്ങാ തോട്ടി വച്ച് തലയിലോട്ട് ഇട്ട മാതിരി ജനാല വഴിക്ക് പ്രകാശം എന്റേയും കുടുംബത്തിന്റേയും ഉറക്കം കെടുത്തി. മൂന്ന് മീറ്റര്‍ കറുത്ത തുണി വാങ്ങി ജനലിനു മറ ഉണ്ടാക്കേണ്ടി വന്നു ഉറക്കം ശരിയാവാന്‍.
പക്ഷെ ഈയിടെയായ്  കാലത്തിറങ്ങുമ്പോള്‍ കനത്ത് ഇരുട്ട്, വഴിവിളക്കുകള്‍ കണ്ണടച്ചിരുന്നുറങ്ങുന്നു. ഞങ്ങള്‍ വിജകരമായ് പരിഹരിച്ച ഒരു കാര്യമായിരുന്നു കത്താതെ കിടന്നിരുന്ന തെരുവു വിളക്കുകള്‍ മാറ്റി സ്ഥപിച്ചത്. അതാ ഇപ്പോ കത്താതെ കിടക്കുന്നത്, “ങാ ഹാ! അങ്ങനെയങ്ങ് വിടാന്‍ പറ്റത്തില്ലല്ലോ, വരട്ടെ സെക്രട്ടറിയെ അറിയിക്കണം.“ എന്നു കണക്കുകൂട്ടി അന്നത്തെ തിരക്കുകളില്‍ മുങ്ങിയ ഞാന്‍ ഇക്കാര്യം മറന്നും പോയ്. അടുത്ത മൂന്നുനാല് ദിവസങ്ങളിലും ലൈറ്റുകള്‍ കത്തിക്കിടന്നതു കാരണം ആ വിഷയം തന്നെ ഏതാണ്ട് മറന്നിരിക്കുമ്പോള്‍ ഇതാ വീണ്ടും ഒരു ഞായറാഴ്ച രാത്രി, പിന്നെയും ഒരു ഞായറാഴ്ച ഇതെന്താപ്പാ ഞായറാഴ്ചപ്പനിയോ?
എന്നിലെ കുറ്റാണ്വേഷകന്‍ ഉണര്‍ന്നു! നിരീക്ഷണം രണ്ട് ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഒരു കാര്യം കൂടി മനസ്സിലായ്, ഞായര്‍ മാത്രമല്ലാ നല്ല മഴയുള്ള അവധി ദിവസങ്ങളും ഇതുതന്നെ സ്ഥിതി. അപ്പോള്‍ അവധി ദിവസം ഇനി ഇ ബി ക്കാര് വരാത്തതാണോ? അല്ല മറ്റു ഭാഗത്തൊക്കെ കുഴപ്പമില്ലല്ലോ. അവര്‍ കൃത്യമായ് ഫ്യൂസ് കുത്തുന്നുണ്ട്. പക്ഷെ രാത്രി പത്ത് പതിനൊന്നു മണിയാകുമ്പോഴാണ് ഇവറ്റകളുടെ കണ്ണടയുന്നത്. അപ്പോ പിന്നെ ആരുടെയോ കറുത്ത കരസ്പര്‍ശം ഉറപ്പായിട്ടും ഇതിനു പിന്നില്‍ ഉണ്ടാകും. എന്റെ ചിന്തകള്‍ ഇരുട്ടിന്റെ കാണാവഴികളില്‍ കൂടി കാടുകയറിത്തുടങ്ങി. ഇതാരോ എന്നെപ്പോലെ തുണിവാങ്ങാന്‍ ത്രാണിയില്ലാത്തതു കൊണ്ട് പറ്റിക്കുന്ന ഏര്‍പ്പാടാവും.
അങ്ങനെയെങ്കില്‍ എല്ലാ ദിവസവും വേണമല്ലോ? അതുണ്ടാകുന്നില്ല, അപ്പോള്‍ അതെ കിട്ടിപ്പോയ്! ഇതാരൊ വേലി ചാടുന്നുണ്ട്. അതിനു സൌകര്യത്തിനായാണ് ലൈറ്റുകളെ കണ്ണടപ്പിക്കുന്ന ഈ ഏര്‍പ്പാട്.
ഏന്നാപ്പിന്നെ അവനെ പിടിച്ചിട്ടു തന്നെ ബാക്കി കര്യം. ബാലരമയിലെ ജംബനെപ്പോലെ “തുമ്പാ! ജംബ്” എന്നു പറയാന്‍ തുമ്പനില്ലാത്തത് കൊണ്ട് ഒറ്റക്ക് രാത്രി ബൈക്കുമെടുത്ത് മറ്റൊരു വിളക്കുകാലായ് ഞാന്‍ കാ‍ത്തിരുന്നു.
എന്നിട്ടെന്തായീന്നറിയോ...............
























ഒരല്‍പ്പം കൂടെ കാത്തിരിക്കു, ദയവായ്..........
ബോറഡിപ്പിക്കാന്‍ ഞാന്‍ വേഗം വരാം മൂന്നാം ഭാഗവുമായ്...............
Related Posts Plugin for WordPress, Blogger...