hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2015, ഏപ്രിൽ 28, ചൊവ്വാഴ്ച

വേനലവധിയായി.... യാത്രകൾക്ക് തുടക്കവും.......ഭാഗം 2

വേനലവധിയായി....  യാത്രകൾക്ക് തുടക്കവും.......ഭാഗം 1 ഇവിടെ


എല്ലാം മുൻ നിശ്ചയപ്രകാരം തന്നെ നടക്കണമെന്ന് ആഗ്രഹിക്കുവാനെ കഴിയൂ എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.  വെളുപ്പിനു അഞ്ചു മണിയ്ക്കടിക്കാൻ വച്ച മൊബീൽ തട്ടിയെറിഞ്ഞു പിന്നെ കണ്ണു തുറക്കുമ്പോ കണ്ടത് ബീവറേജിനു ക്യൂ നിക്കണമാതിരി പിള്ളാരുടെ നില്പാ! അവരോക്കെ ഏതാണ്ട് റെഡിയായി കഴിഞ്ഞു, പിന്നെ ചാടി ഓടി കുളിയൊക്കെ കഴിഞ്ഞ് എത്തി, പ്രാതൽ വാരിവലിച്ച് കേറ്റി വണ്ടീലോട്ട്................ഭക്ഷണവും കുടിവെള്ളവും അത്യാവശ്യം വേണ്ട സാധനങ്ങളും ഒക്കെ ലോഡാക്കി വണ്ടി റെഡി..
"ഞാൻ വിൻഡോ സീറ്റിൽ", "ഞാൻ ബേക്കിലെ സീറ്റിൽ" എന്ന പീള്ളാരുടെ കലപിലക്കൊപ്പം വണ്ടി ഉരുണ്ടു.



നിശ്ചയിച്ചതിൽ നിന്നും വൈകി 11 മണിയോടെ (പ്ലാൻ ചെയ്തത് 9.30)കോട്ടുർ എത്തി. ഇവുടിന്നങ്ങോട്ടു 1.5 കി.മീ പൊട്ടിപൊളിഞ്ഞ വഴികളിലൂടെ റബർമരക്കാഴ്ചകളുമായി ഉരുണ്ടുരുണ്ട്  ആന പരിപാലന കേന്ദ്രത്തിലെത്തി. നിരക്കുകൾ രേഖപ്പെടുത്തിയ

ബോർഡും ഒരു കുടിലും ചെക് പോസ്റ്റും നമ്മെ സ്വാഗതം ചെയ്തു. ആളെണ്ണം പറഞ്ഞ് ടിക്കറ്റടുത്ത്
ചെക് പോസ്റ്റു കടന്ന് കലപില കൂട്ടി നടന്ന ഞങ്ങളെ ഒരു വനിതാ ജീവനക്കാരി തടഞ്ഞു.
" ഞാനപ്പോഴേ പറഞ്ഞു കിടന്നലറണ്ടാന്ന്, ഇപ്പോ പെരുത്ത് വഴക്കുകിട്ടും എല്ലാത്തിനും നോക്കിക്കോ" ഞാൻ പിള്ളാരെ അടക്കി നിർത്താൻ നമ്പരിറക്കി.
"കുട്ടികളല്ലേ സാറേ വഴക്കാക്കണ്ട" ഒരു ബഹുവർണ്ണ ബ്രോഷർ നീട്ടി അവർ കുട്ടികളെ കൂട്ടാക്കി.
അവിടെ ലഭ്യമായിട്ടുള്ള സൗകര്യങ്ങളെ വിവരിക്കുന്ന ബ്രോഷർ മറിച്ചു നോക്കി ആനപ്പുറത്ത് കയറാൻ നാനാ പദ്ധതിയിട്ടു. പക്ഷെ മറ്റെവിടെയോ ഒരപകടം സംഭവിച്ചതിനാൽ ആനസവാരി നിർത്തിവച്ചിരിക്കുന്നു. പിന്നെ ആകെ ഉള്ളത് മുളകൾ കൂട്ടികെട്ടി ഉണ്ടാക്കിയ ചങ്ങാട യാത്ര. മുതിർന്നവർക്ക് 50രൂപ നിരക്ക്.
വഴിയുടെ വലതു വശത്തു കോട്ടേജുകൾ കാണാം മറുവശത്തു മരങ്ങൾ നിറഞ്ഞ പ്രദേശം.
കോട്ടേജുകൾ കടന്ന് ചെല്ലുമ്പോൾ ആനസവാരിക്കായി ഉയർത്തി കെട്ടിയിരിക്കുന്ന ഫ്ലാറ്റ് ഫോം കാണാം.
നേരേ നടന്നാ് നെയ്യാർ ഡാം ജലാശയത്തിലെ കര വഴി ചെല്ലുമ്പോൾ മുള ചങ്ങാടം റെഡി. സുരക്ഷ നിർബന്ധമാണ് അതു കൊണ്ട് ലൈഫ് ജാക്കറ്റ് തരും പെണ്ണുങ്ങൾക്ക്, കുട്ടികൾക്ക് ഫ്രീ ആയതുകൊണ്ട് ലൈഫ് ജാക്കറ്റ് വേണ്ടാന്ന് തോന്നുന്നു
പതിയെ കുട്ടികളെ കൈപിടിച്ച് ചങ്ങാടത്തിലേക്ക്. ആടി ഉലഞ്ഞ് ഓരോരുത്തരായ് കയറിപ്പറ്റി.
കെട്ടിയിട്ടിരുന്ന വടം പിടിച്ച് വലിച്ച് പതുക്കെ ചാഞ്ഞാടി നെയ്യാർ ജലാശയത്തിന്റെ വൃഷ്ടി പ്രദേശത്തേക്ക്.

എതാണ്ട് പത്ത് പതിനഞ്ച് മിനുറ്റു അങ്ങോട്ടും പിന്നെ തിരിച്ചും ഒക്കെ ആയിട്ട് കുറേ സമയം പോയികിട്ടി. വന്യമൃഗങ്ങളൊന്നും ഇല്ലാത്തത് ട്രിപ്പിന്റെ രസം കെടുത്തും. തിരികെ എത്തി വെയിൽ കനത്തുതുടങ്ങിരുന്നു. കൈവശം കരുതിയ നാലു കുപ്പി ജ്യൂസ് സെക്കന്റ് കൊണ്ട് കാലിയായി.(ഇല്ലെങ്കിൽ ജലാശയത്തിലെ പച്ച-ശരിക്കും പച്ച നിറമുള്ള- വെള്ളം തന്നെ കുടിക്കേണ്ടി വരും)






തിരികെ ആനപിണ്ടികൾ നിറഞ്ഞ കരയിലുടെ കര പറ്റി നടന്നു.  മുളകൾ കൊണ്ടുണ്ടാക്കിയ ഒരു ഏറുമാടം പോലുള്ള കുടിൽ കാണാം. ജലാശയത്തിനു കരയിൽ നിന്നും ഏതാനും മീറ്ററുകൾ വെള്ളത്തിൽ വരുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. പക്ഷെ വെള്ളം ഒരുപാടു താഴ്ന്നിരുക്കുന്നതിനാൽ കാഴ്ചക്ക് അഭംഗിയായി അതവിടെ കിടക്കുന്നു.


ഒരു രാത്രി ഇവിടെ തങ്ങുവാൻ വനംവകുപ്പ് അനുവദിക്കാറുണ്ട് 2500/രൂപയാണെന്നാണ് ഓർമ്മ. പക്ഷെ  വെള്ളമില്ലാത്തതിനാൽ- ജലാശയത്തിലല്ല ടാങ്കിൽ നിലവിൽ ഈ സൗകര്യം ലഭ്യമല്ല. മരമുകളിൽ കെട്ടി വച്ചിരുന്ന ടാങ്ക് വീണു പൊട്ടിപ്പോയത്രെ. 
റോഡിലേക്ക് ഞാനാദ്യം ഞാനാദ്യന്നു ഓടിക്കയറിയ പിള്ളേർ ദേ  വരുന്നു റിവേഴ്‌സ് ഗിയറിൽ. ഒരു കൊച്ചു കൊമ്പനെയും കൊണ്ട് പാപ്പാൻ വരുന്നു. ജലകേളിക്കുള്ള സമയമായി. എന്നും രണ്ടു നേരം വെള്ളം കുടിയും കുളിയും ഉണ്ടിവിടെ. വീണ്ടും ജലാശയത്തിന്റെ കരയിലേക്ക്.




തുടർന്ന ആനകളെ കാണാൻ ചെറിയ കുന്ന് കയറണം. ഓരോ മുതിർന്ന ആനയ്ക്കും പ്രത്യേകം ആനകൊട്ടിലുണ്ട് , കുട്ടി ആനകൾക്ക് പക്ഷെ കൂടില്ല . 2 വയസ്സ് പ്രായമുള്ള റാണ മുതൽ 60 കഴിഞ്ഞ് സർവ്വീസിൽ നിന്നും റിട്ടയർമെന്റ് കിട്ടിയ മണിയനടക്കം പത്തോളം ആനകളുണ്ടിവിടെ.




ഒരോന്നിനടുത്തു നിന്ന് സാവകാശം പടം പിടിച്ച് രസിച്ച് പേടികൂടാതെ നമുക്കവിടം നിൽക്കാം. കുട്ടികുറുമ്പന്മാരുടെ ഒരോ കുസൃതിത്തരങ്ങൾ പിള്ളാരെ ആകെ രസം പിടിപ്പിച്ചു. പണി പൂർത്തിയാകാത്ത കുറേ കെട്ടിടങ്ങളുടെ ശവപറമ്പുകൂടിയാണിവിടം. എന്തിനാ ഇവ ഇങ്ങനെ ഇട്ടിരിക്കണതെന്ന് മനസ്സിലായില്ല.

പതിയെ തിരിച്ചിറങ്ങി. കുട്ടികൾക്കായി ഒരു ചെറിയ പാർക്ക് സജ്ജമാക്കിയിട്ടുണ്ട്. ഏതോ വമ്പൻ ടീമുകാർ കുടുംബസമേതം ഇവുിടെ ക്യാമ്പ് ചെയ്തപ്പോൾ കുട്ടികൾക്ക കളിക്കാൻ ഒരു സൗകര്യവുമില്ല എന്ന് കണ്ട് അവർ ചെയ്തതാണെന്ന് പറയുന്നു.എന്തായാലും ആന കണ്ട് പേടിച്ചോടുന്നവർക്ക് ധൈര്യപുർവ്വം ഇവിടെത്തി രസിക്കാം.
സമയം ഒരു മണിയായകുന്നു. വിശപ്പിന്റെ  ചിന്നം വിളിയുയർന്നു തുടങ്ങി, കാന്റീൻ സൗകര്യം ലഭ്യമാണെങ്കിലും കാലേകൂട്ടി ഭക്ഷണം കരുതിയിരുന്നതു കൊണ്ട് ആ ഭാഗത്തേക്കു തിരിഞ്ഞില്ല.  പാർക്കിലറുമാദിക്കുന്ന കുട്ടികൾ കാടിറിങ്ങുന്നുമില്ല. ഒരുവിധത്തിൽ എല്ലാറ്റിനേയും തൂക്കി പെറുക്കി വണ്ടിക്കകത്താക്കി യാത്ര തുടരുന്നു............... ഇനി ലക്ഷ്യം നെയ്യാർ ഡാം

ഭാഗം മൂന്നിലേയ്ക്ക്

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

വേനലവധിയായി.... യാത്രകൾക്ക് തുടക്കവും.......

"ഈ അവധിക്ക് അത് ചെയ്യണം ഇത് ചെയ്യണം അവിടെ പോണം ഇവിടെ പോണം"  ഹോ എത്രയെത്ര ആലോചനകൾ, ജാനുവരി തുടങ്ങുമ്പോഴേ തുടങ്ങും....ഒടുവിൽ തട്ടീം മുട്ടീം അവിടേയും ഇവിടേയും ഒക്കെ പോയി തിന്നു ഉറങ്ങിയുറങ്ങി കിക്കായി, ഈ മാരണം അവധി ഒന്നു തീർന്നു കിട്ടിയാമതിയെന്നാവും. എങ്കിലും ഓരോ യാത്രയും ഓരോ പുതിയ അറിവുകളാകുമ്പോൾ അത് ഒരു സമ്പത്ത് തന്നെ.

കുസാറ്റിന്റെ കലണ്ടറിനൊപ്പം ജീവിക്കുന്ന ഞങ്ങൾക്ക്  മദ്ധ്യവേനലവധി   മേയ് -ജൂൺ മാസങ്ങളിലാണ്. അതുകൊണ്ടു തന്നെ ഫലത്തിൽ മേയ് മാസം മാത്രമേ കിട്ടുകയുള്ളു. പതിവായി ബന്ധു വീടുകൾ കേന്ദ്രീകരിച്ച് കറങ്ങാറുള്ള
ഞങ്ങൾക്ക് അതിഥികൾ വരുന്നു എന്നറിഞ്ഞതു മുതൽ തുടങ്ങിയ പണി, രണ്ടു മൂന്നു ആഴ്ചകൾ നീണ്ട പ്രയത്നത്തിനൊടുവിൽ വീടും പരിസരവും ഒരുങ്ങി.  യാത്ര എങ്ങനെ പ്ലാൻ ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ല. തിരുവനന്തപുരം പട്ടണം കാണാത്തവരില്ല കണ്ട കാഴ്ചകൾ വീണ്ടും വീണ്ടും കാണണം, ഇനിയും കാണണം, കാണിക്കണം. വീടൊരുക്കുന്ന തിരക്കായതു കൊണ്ട് ശ്രീമതിക്ക് അലോചിക്കാനൊന്നും സമയമില്ലാ. "എല്ലാം അങ്ങേരു നോക്കിക്കോളും" എന്നവൾ നേരേത്തേ കൂട്ടി പന്ത് എന്റെ കോർട്ടിലാക്കി.
മാസങ്ങൾക്കു മുമ്പേ റൂട്ട് ഡയറി തയ്യാറാക്കി  യാത്രയ്ക്ക് പോവുന്ന സുഹൃത്തിനെ സഹായത്തിനു വിളിച്ചു
"ഹോ എന്തര് തിരുവോന്തരം കാണാൻ നിനക്കെന്തര് പ്ലേനെടേ? കാലത്തെറങ്ങി മൂസിയത്തോട്ടു പോടെ, അതുകഴിയുമ്പം നേരേ വേളിക്ക് അതുവഴിചങ്കൂമത്തോട്ട് വിട്" റോക്കറ്റാഫിസിൽ പണിയുള്ളതു കൊണ്ടാവും റോക്കറ്റ് കത്തിച്ചമാതിരി ഓന്റെ മറുപടി.
അതോക്കെ എപ്പോഴും കാണുന്നതല്ലേ? വേറേ പുതിയത് വല്ലതും.............
ഓ ഇതൊക്കെതന്നെ..... പിന്നേ നെയ്യാർഡാം, കോവളം, വിഴിഞ്ഞം... അരുവിക്കര, അതുക്കുംമേലേ പൊൻമുടി  ഇത്രയും മതിയാ..........

പഹയൻ ഒരു ഉപകാരമില്ലാത്ത ഉപദേശം

ഒരോന്നു പ്ലാൻ ചെയ്ത് നടക്കുന്നിടയിൽ അവരെത്തി മൂന്നു കുടുംബളിലെ കുട്ടികളടക്കം പത്താളുകൾ...

പങ്കയില്ലാത്ത മുറിയിൽ ഒരു പങ്ക വാങ്ങി ഇടാൻ ശ്രീമതി ആവശ്യപ്പെട്ട കാര്യ തിരക്കിനിടയിൽ മറന്നു. മറന്നതല്ല ഒരെണ്ണം ഒപ്പിച്ചെടുക്കാൻ പാങ്ങുണ്ടായിരുന്നത് ഒത്തില്ല അതാ കാര്യം. പിന്നെ മോട്ടോർ ഒരിടത്തുന്നും പങ്ക ഒരിടത്തുന്നും ഒക്കെ സംഘടിപ്പിച്ച് രാത്രി 11 മണിയോടെ ആ പ്രശ്നം പരിഹരിച്ചു. ശ്രീമതി കുഞ്ഞമ്മമാരും നാളത്തേക്കു വേണ്ട ആഹാരത്തിനുള്ള ഒരുക്കം തുടങ്ങിരുന്നു. പിള്ളാരെ പിടിച്ചു കിടത്തി ഞാനും മയങ്ങാൻ തയ്യാറായി. വളക്കിലുക്കത്തോടൊപ്പം പാത്രങ്ങളുടെ കുശുകുശുപ്പിനുമിടയിൽ നാളത്തെ യാത്രാ രേഖ തയ്യാറാക്കി.

പ്ലാൻ

രാവിലെ പ്രാതൽ കഴിഞ്ഞു 9 മണിയോടെ യാത്ര തുടങ്ങാം....
നേരേ കാട്ടാകട, കുറ്റ്ച്ചൽ വഴി കോട്ടൂർ ഫോറസ്റ്റ് റെഞ്ചിലെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്കു.
അവിടുന്നു നെയ്യാർഡാം വടക്കു തീരം വഴി ഡാമിലേക്കു. അവിടെ ലയൺ സഫാരി പാർക്കിലേക്ക് ബോട്ടിങ് മുതല-ചീങ്കണ്ണി പാർക്ക് അക്വേറിയം പിന്നെ 30 കി.മീ അകലത്തിലുള്ള വിഴിഞ്ഞം തുറമുഖം വഴി വീട്ടിലേക്ക്.

ഇനി നേരം പുനർന്നിട്ട്..........................................ഭാഗം 2
Related Posts Plugin for WordPress, Blogger...