കരിഞ്ഞു വീണ പ്രണയ മൊട്ടിന്റെ ഓര്‍മ്മകള്‍
തലസ്ഥാന നഗരിയിലെ തിരക്കൊന്നും കാണുവാനുള്ള സാവകാശം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല, അതുകൊണ്ടു തന്നെ കാതടപ്പിക്കുന്ന ആ ഹോണ്‍ ശബ്ദം കേട്ടിട്ടും ഒന്നു വഴിമാറുവാന്‍ കഴിഞ്ഞില്ല. അത്യാസന്നനിലയിലെ രോഗിയേയും കോണ്ടു പാഞ്ഞ ആ വാഹനം ഞങ്ങളെ ഇടിച്ചിടാത്തത് ആ രോഗിയുടെ സുഹൃതമായിരിക്കും. വികസനത്തിന്റെ നീരാളികൈകള്‍ എത്തിനോക്കാന്‍ മടിച്ചുനിന്ന ജനറല്‍ ആശുപത്രി ജംഗഷന്‍ കടന്ന് എ കെ ജി സെന്ററിലേക്കുള്ള ആ ഇടനാഴി റോഡിലൂടെ പോയത് ഒരു സ്വപ്നത്തിലെന്ന പോലെയാണ്. വലിയ കയറ്റമൊന്നും അല്ലെങ്കിലും ആശാന്‍ സ്ക്വയറിലേക്കുള്ള ദൂരം ഒരു വലിയ മലചവിട്ടിക്കേറുന്ന അനുഭവം തന്നെ. ലക്ഷ്യസ്ഥാനം തൊട്ടു മുന്‍പില്‍ എത്തിയിരിക്കുന്നു, ഫെബ്രുവരി പകുതിയേ ആയിട്ടുള്ളൂയെങ്കിലും ഏപ്രില്‍ മാസത്തിലെ വെയിലു പോലെ കത്തിക്കാളുന്ന ഉച്ച വെയിലിൽ ഒറ്റെക്കു ഒരാള്‍ക്കു തന്നെ സൈക്കിളില്‍ ആറേഴു കിലോമീറ്റര്‍ സഞ്ചരിക്കുന്നത് ദു:സഖമായിരിക്കേ പിന്നിലൊരുത്തനേയും കൂടി ഇരുത്തി കൊണ്ടുള്ള ആ യാത്ര അതികഠിനം തന്നെയായിരുന്നു എനിക്കു. എങ്കിലും ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ഈ യാത്ര ഞങ്ങളെ ഒട്ടും തന്നെ മുഷിപ്പിച്ചില്ല.
ജീവിതത്തില്‍ ആദ്യമായി ഒരു സംഭവം ചെയ്യാന്‍ പോകുന്നു ഞങ്ങള്‍. ഇതു വരെ പലരും വീമ്പു പറയുന്നതു കേട്ടു മാത്രം പരിചയമുള്ള എനിക്കു അതു എങ്ങനെ നടത്തും എന്നു ഒരു പിടിയും ഉണ്ടായിരുന്നില്ല. പക്ഷെ ആ കള്ള തിരുമാലി വിത്സു ആകെ ത്രസിപ്പിലാണ്, പിന്തിരിപ്പിക്കാനാവുന്നതും ശ്രമിച്ചിട്ടും അവന്‍ ഉറച്ചു തന്നെ നിന്നു. ഇന്നു അതു സംഭവിക്കണം അല്ലെങ്കില്‍ അവനെന്തെകിലും അവിവേകം കാട്ടും. കഴിഞ്ഞ മൂന്നു ദിവസമായിട്ട് ഈ ഒരു സമയം ഒത്തു വരാൻ നടക്കുന്നു, ഇന്നെങ്കിലും നടന്നില്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ തന്നെ അവനെ തട്ടിക്കളയാനും ഇടയുണ്ട്.
“ഡാ അളിയാ, ഇന്നെങ്കിലും നടക്കുവോടാ?”
നിയമസഭാ സമാജികരുടെ വാസസ്ഥലത്തിലെ പാര്‍ക്കിങ്ങ് ഏരിയായില്‍ സൈക്കില്‍ ഒതുക്കി വച്ച് കാറ്റൊത്തൊന്ന് മാറി വിയര്‍പ്പാറാന്‍ നിക്കുമ്പോള്‍ അവനു സംശയം
“കോപ്പ് ....നീ ഒന്ന് ചലക്കാണ്ട് നിക്കടാ. മൂന്ന് ദിവസം സ്വാഹാന്ന് കളഞ്ഞിട്ട് ഇപ്പോ നിനക്കെന്താടാ ഒരു സംശയം?”
“ഓ ഒന്നും ഇല്ലാ”
“പിന്നെ ദൈര്യമായിട്ട് നടന്നോ. വണ്ടിയിപ്പോ എത്തും”
തലങ്ങും വിലങ്ങും പായുന്ന വണ്ടികള്‍ നിറഞ്ഞ നിരത്തു പോലെ എന്റെ
മനസ്സും പ്രക്ഷുപ്തമായിരുന്നു. തിരക്കു പിടിച്ച് ആശാന്‍ സ്ക്വയറില്‍, രാജ വംശ പാരമ്പര്യത്തിന്റെ എടുപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന് യൂണിവേഴ്സിറ്റി കവാടത്തില്‍ എവിടെയെങ്കിലും ഒരു പരിചിതമുഖം കാണുന്നുണ്ടോ എന്ന ശങ്ക എന്നെ വേട്ടയാടി. സ്വതവേ വിളര്‍ത്തിരിക്കാറുള്ള അവന്റെ മുഖം നന്നേ വിളര്‍ത്ത് നീരോട്ടമില്ലാതെയായെങ്കിലും മച്ചാന്‍ ആകെ സ്റ്റൈലില്‍ തന്നെയാണ് നില്പ്. മോഹന്‍ലാല്‍ ഇയാളെ കണ്ട് പഠിച്ചതാണെന്ന് തോന്നുമ്മാറ് പഹയന്‍ തൊളെല്ലുകള്‍ ചെരിച്ചു അങ്ങനെ നില്‍ക്കുന്നു. പെന്‍സില്‍ കോലു പൊലുള്ള ആ ദേഹം അവനെപ്പോലൊരാള്‍ക്കു കൂടി കടക്കാന്‍ പറ്റുന്ന ഷര്‍ട്ടിനുള്ളില്‍ കയറ്റിയുള്ള ആ നിലപ്പു കണ്ടിട്ട് തള്ളിവന്ന ചിരി ഒതുക്കി എന്റെ ശ്രദ്ധ നഗര വീഥിയിലേക്ക് തിരിച്ചു.

കുത്തി നിറച്ച യാത്രക്കാരുമായ് ഓരോ ആനവണ്ടിയും മുമ്പില്‍ വന്നു നില്ക്കുമ്പോള്‍ എന്റെ നെഞ്ചില്‍ പെരുമ്പറ മുഴങ്ങി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പണിക്കു ഇറങ്ങിത്തിരിച്ചത്, ഓരൊ അവന്മാര് നല്ല ഗിമ്മിക്കോക്കെ ചേര്‍ത്ത് വിളമ്പുന്ന ബഡായികള്‍ കേട്ടിട്ടുള്ള പരിചയം മാത്രമേ കൈമുതലായിട്ടുള്ളു. ഈ വൃത്തികെട്ടവന്‍ ഓരൊന്നു പറഞ്ഞു പിരികേറ്റിയപ്പോ നല്ല തല്ല് കിട്ടാത്തതിന്റെ കുറവുകൂടി ഉള്ളതുകൊണ്ട് ആവേശത്തില്‍ ഇറങ്ങി പുറപ്പെട്ടു. ഇനീപ്പം രണ്ടെണ്ണം കിട്ടാനുള്ള വകുപ്പുണ്ടെങ്കി ആയിക്കോട്ടെ അല്ലാതെപിന്നെ.
ഇങ്ങനെ ഓരോ മനോരജ്യങ്ങളില്‍ മുങ്ങി നില്‍ക്കുമ്പോള്‍ ആരോ വിളിക്കുന്നതു പോലൊരു ഉള്‍വിളി, ചുറ്റും പരതി ആരേയും കാണുന്നില്ല. അവിടെ ജരാനര ബാധിച്ച മഞ്ഞളിച്ച ലൈബ്രറി കെട്ടിടത്തിന്റെ പശ്ചാതലത്തില്‍ ചുമപ്പും കറുപ്പുമായ് വെയിലത്ത് വാടിനില്‍ക്കുന്ന ക്രോട്ടല്‍ ചെടികള്‍ക്കിടയിലൂടെ ഒരു ഹസ്തം എന്നെ ചൂണ്ടി വിളിക്കുന്നുണ്ടായിരുന്നു.
“ന്റെ..മ്മേ...........!” അറിയാതെ ഞാനൊരു ഇന്നസെന്റ് ആയി “ ഉഷ ടീച്ചര്‍”
ഇവര് ക്ലാസ്സെടുക്കതെ ഈ വെയിലത്തു എന്തെടുക്കുവാ.....
എന്നെതന്നെയാണ് വിളിച്ചതെന്ന് ഉറപ്പില്ലാ. എന്നിട്ടും ഞാന്‍ ഒരു വിഡ്ഡിച്ചിരി എടുത്തണിഞ്ഞു, വര്‍ഷം രണ്ട് കഴിഞ്ഞിട്ടും നൂറുകണക്കിനു ശിഷ്യ ഗണങ്ങള്‍ ഉണ്ടായിരുന്നിട്ടും (മുന്‍ബെഞ്ചിലിരുന്നു തന്നെ ഉറക്കം തൂങ്ങാറുള്ളതു കൊണ്ടു മാത്രം) എന്നെ തിരിച്ചറിഞ്ഞൂന്ന് അവരുടെ ആ കൊച്ചു നയനങ്ങള്‍ അറിയിച്ചു.
‘എന്താ ഇവിടെ?’ എന്ന മട്ടില്‍ കൈകള്‍ കൊണ്ട് ചോദ്യമെറിഞ്ഞവരോട് കണ്ണുകള്‍ ഇറുക്കിയടച്ച് ഒന്നുമില്ലാ എന്നു ഞാന്‍ കോമരം പോലെ തോളുകള്‍ കുലുക്കി.
സര്‍ക്കാര്‍ വിലാസം പള്ളിക്കുടത്തിലെ ഇത്തിരി ലോകത്തില്‍ തുമ്പികളേപ്പോല്‍ പറന്നു രസിച്ചുനടന്ന എന്നെപ്പോലുള്ളവര്‍ക്ക്, വര്‍ണ്ണചാര്‍ത്തുകള്‍ നിറഞ്ഞ ശലഭങ്ങളുടെ കലാലയ ലോകം അമ്പരന്നു വാ പൊളിച്ചു നിന്ന ഇത്തിരി സമയം കൊണ്ട്തന്നെ പറന്നു പോയിരുന്നു. അതിനിടയില്‍ ക്ലാസ്സും പഠനവും ഒന്നും ശരിയാവണ്ണം നടന്നില്ലെങ്കിലും ഉഷ ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസ്സുകള്‍ മറക്കാന്‍ പറ്റുന്നവയല്ല. അക്ഷരമാലയിലെ കുഞ്ഞു അക്ഷരങ്ങള്‍ പെറുക്കി വച്ചു പേരെഴുതുവാന്‍ മാത്രം ത്രാണിയുണ്ടായിരുന്ന കാലത്തു നിന്നും തമ്പാനൂരിലെ ശ്രിവിശാഖില്‍ പ്രദര്‍ശിപ്പിക്കുന്ന് ഇംഗ്ലീഷ് സിനിമകള്‍ കാണാന്‍ പ്രാപ്തരാക്കിയ ആ കാലത്തേക്ക് ഞാന്‍ മൂക്കുകുത്തി. നഗരത്തിലെ ഏറ്റവും തല്ലുള്ളിയായ ആ കലാലയത്തില്‍ ഏറേ കൊതിച്ച അഡ്മിഷന്‍ ശൈശവ സഹജമായ വിവരമില്ലായ്മയാല്‍ നഷ്ടപ്പെടുന്ന അവസ്ഥയില്‍ രക്ഷകനായ് വന്ന കപ്പടാ മീശയുള്ള പട്ടാളം സാര്‍, ഇഷ്ട വിഷയം ഫിസിക്സ് പഠിപ്പിച്ച ചന്ദ്രശേഖരന്‍ സാര്‍, മാത്സിലെ ഇഷ്ട ഭാഗം ട്രിഗണോമെട്രി പഠിപ്പിച്ച ഓരൊ ദിവസവും ഓരൊ സിനിമയിലെ പുതിയതും പഴയതും ആയ ഫാഷനുകളില്‍ വേഷം ധരിച്ചെത്തുന്ന സാര്‍ (മറവിയെന്ന മഹാ സമ്പാദ്യത്തില്‍ ആ പേര് പലിശ രഹിത ഫിക്സഡ് ഡെപ്പോസിറ്റായി പോയി) എന്നിങ്ങനെ ഓരോരുത്തരായി കൺമുന്നിൽ നിരന്നു വന്നു.
"ടാ വന്നടാ.... ദേണ്ടെ പോണൂ.......” ആവേശത്തില്‍ വിളിച്ചുക്കൂവിയതോടൊപ്പം എനിക്കു ചുമല്ലില്‍ ഒരു ഒന്നാന്തരം തല്ലും കൂടെ തന്നവന്‍ ഓടിപ്പോയ്. സ്മരണകളില്‍ മുങ്ങി നിന്ന എന്നെ ആ തല്ല് വല്ലാതെ നൊമ്പരപ്പെടുത്തി. പറന്നകന്ന മനസ്സ് ശരീരത്തോടൊട്ടുമ്പോഴേക്കും അവന്‍ എന്നില്‍ നിന്നും ഏറെ അകലത്തിലെത്തി കഴിഞ്ഞിരുന്നു. ഒരു നിമിഷം ലൈബ്രറിയിലേക്കു പാളി നോക്കി അവനു പിന്നലെ ഞാനും പാഞ്ഞു. ആശ്വാസം അവിടെ ആ മുഖം ഇപ്പോള്‍ കാണുന്നില്ല.

തിരക്കു പിടിച്ച് പാളയം റോഡ് മുറിച്ചുകടക്കുമ്പോള്‍ പാഞ്ഞു വന്ന പച്ച ചായം തേച്ച ആന വണ്ടി നീട്ടിയടിച്ച ഹോണ്‍ എന്റെ ചെവികളെ തുളച്ചു കടന്നുപ്പോയി. ഒരു നിമിഷത്തിന്റെ അമാന്തത്തില്‍ തിരിച്ചു കിട്ടിയ ജീവന്റെ തുടിപ്പുകള്‍ ഇടതുനെഞ്ചോട് ചേര്‍ത്തു കൈപ്പിടിയിലൊതുക്കുമ്പോള്‍ കണ്ട കാഴ്ച എന്നെ തകര്‍ത്തുകളഞ്ഞു. എന്നിലെ എന്നെ കണ്ടെത്തിയ കഴിഞ്ഞ രണ്ടു വര്‍ഷം സന്തത സഹചാരിയും എന്റെ സര്‍ഗ്ഗവാസനകള്‍ക്ക് അക്ഷര രൂപം നല്‍കി മഷി പുരട്ടിയ എന്റെ പ്രിയപ്പെട്ട തടിച്ച ഓറഞ്ഞു നിറമുള്ള ആ മഷിപ്പേന ടയറുകള്‍ക്കിടയില്‍ കിടന്ന് ഊര്‍ദ്ദശോസം വലിക്കുന്നു. നീലച്ചോര ചിതറിയ തിളനിലയിലെ ടാറിനു മീതെ നുറുങ്ങി നൂറായിരം കഷ്ണങ്ങളായ അവന്റെ ആ അവസ്ഥ. ഹാ ദയനീയം....
ദാരുണമായ ആ ദുരന്തത്തിന്റെ നേര്‍ സാക്ഷ്യം എന്നെ നിശ്ചലനാക്കി. തലയിലൂടെ അറിച്ചിറങ്ങിയ ഒരു ഉഷ്ണം കഴുത്തുകള്‍ക്ക് പിന്നിലൂടെ വിയര്‍പ്പുകണങ്ങളായ് ശരീരത്തെ നനയിച്ചുകൊണ്ട് പാദങ്ങളില്‍ ചെന്നവസാനിച്ചു. ഇതികര്‍ത്യവ്യാമൂഢനായ്, തെക്കു വടക്ക് പായുന്ന ചക്രങ്ങള്‍ക്കിടയില്‍ മറ്റോരു രക്തസാക്ഷി സ്തൂപം കണക്കെ നിന്ന എന്റെ തോളില്‍ ഒരു തണുത്ത് കരസ്പര്‍ശം ഉലച്ചു “ടാ... എന്താടാ നീ വരാത്തത്?”
....................................
മറുപടി മൌനം
“ഡാ....... “
മരണത്തിന്റെ ലോകത്തുനിന്നും ഞാന്‍ പടിയിറങ്ങി, സ്ഥലകാലബോധം തിരിച്ചുകിട്ടിയ ഞാന്‍ ഓര്‍ത്തു എന്തിനിവിടെ വന്നു.
“ങാ എന്തായടാ പോയിട്ട്, അവളെ കണ്ടുവ്വൊ?”
ആ ചോദ്യം അവനെ തീക്ഷ്ണമായ ചൂടേറ്റ് കരിഞ്ഞ കരിമ്പിന്‍ തണ്ടു പോലെയാക്കി.
നിരാശയുടെ എവറസ്റ്റിനു മുകളില്‍ കയറി അവന്‍ പറഞ്ഞു
“ഓപ്പറേഷന്‍ സക്സ്സ് ബട്ട് ഐ ആം ഡെഡ്!”
കൊച്ചിക്കാരന്‍ അന്ത്രൂന്റെ ഭാഷമാത്രമറിയാവുന്ന അവന്റെ ആംഗ്ലോഇന്‍ഡ്യന്‍ ശൈലിയിലെ മറുപടി കേട്ട് ഞാന്‍ ഒന്നുംകൂടെ രക്തസാക്ഷി സ്തൂപമായ്. ഓർമ്മകൾ ബാക്കിയാക്കി ഒരു വാലെന്റൈൻ ദിനംകൂടി കടന്നു പോയി........
വര : രാജന്‍ കെ
ചിത്രങ്ങള്‍ക്കു കടപ്പാട്: ഗൂഗില്‍ ഇമേജെസ്