നേരം
പാതിരാവോടടുക്കുന്നു. നഗരം അതിൻ്റെ വന്യ ശബ്ദങ്ങൾ ഒഴിഞ്ഞു നിശബ്ദതയാർന്നു. തെരുവുവിളക്കിൻ്റെ മഞ്ഞ നിറമണിഞ്ഞ് നിരത്തുകൾ വിറങ്ങലിച്ചു നിന്നു. നഗരത്തിലെ വളരെ പ്രശസ്തമായ വസ്ത്രവ്യാപാരസ്ഥാപന സമുച്ചയത്തിനു മുന്നിലിട്ട കസേരയിലിരുന്ന സെക്യൂരിറ്റിയുടെ കഴുത്തു തൂങ്ങിയാടി. ആ ബഹുനിലകെട്ടിടത്തിൻ്റെ ഓരം ചേർന്ന് ഫുഡ് പാത്തിൽ ഒരു യുവ രൂപം മലർന്നു കിടക്കുന്നു. നീണ്ട ഒരു പകലിൽ നിന്നും പാതിരാത്രിയിലേക്ക് നീണ്ട പണിത്തിരക്കിൽ ഒന്നു നടുനിവർത്തി ആകാശം നോക്കി അയാൾ കിടക്കുന്നു.
അന്തരീക്ഷം
ആകെ പുഴുങ്ങി കനപ്പെട്ടു കിടന്നു. പകലിലെമ്പാടും ജ്വലിച്ച സൂര്യതാപം ഏറ്റുവാങ്ങി ചൂളപോലെ കോൺക്രീറ്റ് കെട്ടിടങ്ങൾ അന്തരീക്ഷത്തിലേക്ക് നിശ്വസിച്ചു. നക്ഷത്രങ്ങൾ ഒഴിഞ്ഞ ആകാശം മൗനമായി നിലകൊണ്ടു.
ശക്തമായി ബ്രേക്കിട്ട ഏതോ വാഹനത്തിലെ ടയറുകളും നിരത്തിലെ ടാറും തമ്മിൽ അതിഭയാനകമായ ശബ്ദതരംഗം തീർത്തു. ആ ശബ്ദം അയാളെ ആകാശത്തു നിന്നും നിരത്തിലേക്ക് കൊണ്ടുവന്നു.
50 വാര അകലെ കവലയിൽ നെറ്റിയിൽ ചുവന്ന ലൈറ്റുമായി ഒരു ജീപ്പ് വേഗതയിൽ പിന്നോട്ട് സഞ്ചരിച്ച് വന്നു. അതേസമയം തന്നെ കെട്ടിടത്തിൻ്റെ വിടവിലൂടെ ഒരു മങ്ങിയ പ്രകാശം അയാളുടെ മുഖത്തേക്ക് വീഴുകയും ചെയ്തു. ആ വിടവിലൂടെ വന്ന മുച്ചക്ര വാഹനത്തിൽ കയറി അയാൾ കിഴക്കു വശത്തേക്ക് പോയി
****
പതിട്ടാണ്ടുകൾക്കു മുമ്പ് നഗരം ഭരിച്ചിരുന്ന രാജപ്രൗഡിയുമായി നിന്ന കോട്ടവാതിലിന്റെ കമാനങ്ങൾക്കു മുകളിലായി ഉയർന്നു നിന്നു ആക്ഷേത്രത്തിൻ്റെ ഗോപുര താഴികക്കുടം. രാജഭടന്മാർ തമ്പടിച്ച കാലത്ത് ആചാരമായി ആരാധനയായി അവർ പ്രതിഷ്ഠിച്ച വിഗ്നേശ്വര പ്രതിഷ്ഠ, സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ പട്ടാളവും പിന്നെ ഇന്നാട്ടിലെ ജനങ്ങളും ഏറ്റെടുത്ത് മഹാക്ഷേത്രമായി ഉയർന്നു നിൽക്കുന്നു.
ക്ഷേത്രത്തിനു എതിർദിശയിലെ റോഡിനു സമാന്തരമായി ഈ നഗരത്തിലെ മുഴുവൻ അഴുക്കും ഏറ്റുവാങ്ങി നഗരത്തെ രണ്ടായി പകുത്തുകൊണ്ട് നിശബ്ദമായി തോട് ഒഴുകി കൊണ്ടിരുന്നു. രാത്രി തീവണ്ടി പിടിക്കാനായി ഒരു സംഘം തീർത്ഥാടകർ ആ നിരത്തിലുടെ നീങ്ങുന്നു.
കവലയിലെ ട്രാഫിക് സിഗ്നലുകൾ മഞ്ഞ വെളിച്ചം അണഞ്ഞും തെളിഞ്ഞും ഒറ്റ തിരിഞ്ഞു കടന്നുപോകുന്ന വാഹനങ്ങൾക്ക് വഴികാട്ടി. തീർത്ഥയാത്രികർ കടന്നുപോയതും ആ വഴി ചില ആളുകൾ ധൃതിയിൽ നടന്നു - അല്ല ഓടി നടക്കുന്നു.
അവസാനത്തെ ബസും പോകുന്നതിനു മുമ്പെത്തണം.
ഭാർഗവി നിലയം പോലൊരു സിനിമാ കൊട്ടകയുണ്ടവിടെ, പ്രതാപകാലത്ത് MGR ഉം ശിവാജിയും രജനീകാന്തും ഒക്കെ തകർത്ത് ഓടിയിരുന്ന തിയറ്ററിലിപ്പോൾ അർദ്ദനഗ്ന സിനിമകളാണ്. സിനിമ തീരൂമവാൻ ഇനിയും സീനുകൾ ബാക്കിയുണ്ടെങ്കിലും
തങ്ങൾക്ക് ആവശ്യമുള്ള കാഴ്ചകണ്ട് ധൃതംഗപുളകമണിഞ്ഞ് സംതൃപ്തിയോടവർ മടങ്ങുന്നു.
മുച്ചക്ര വാഹനം ക്ഷേത്രനട കഴിഞ്ഞ് കുമ്മായവെള്ള പൂശിയ കോട്ടയുടെ വാതായനത്തിലേക്ക് പ്രവേശിച്ചു. പണ്ടു പണ്ടു പ്രചരിച്ച നിരവധി വീര കഥകളിലെ പടക്കുതിരയുടെ ചിന്നംവിളിയും കുളമ്പടി ശബ്ദവും ആരാത്രി നിശബ്ദതയിൽ പെരുമ്പറ കൊട്ടി. മുച്ചക്ര വാഹനവും അതിനുള്ളിരുന്നവരും ഒരു നൊടി വിറച്ചു. രണ്ടാൾ പൊക്കത്തിൽ കുഞ്ഞരം വളർത്ത കഴുത്തിനുമുകളിൽ തലയുയർത്തി മിനുമിനാ തിളങ്ങിയ രോമങ്ങളുമായി കറുത്തതും കാപ്പി നിറത്തിലുമായി രണ്ടു അശ്വങ്ങൾ മുച്ചക്ര വാഹനത്തെ തടഞ്ഞു. ഒരു ഞെക്കു വിളക്കിൻ്റെ വെളിച്ചം അകത്തും പുറത്തുമായി പരിശോദിച്ചു.
"രാത്രി എന്തെടുക്കാൻ പോകുന്നെടെ "?
ഘനഗംഭീരമായൊരു ശബ്ദം ചോദ്യമെറിഞ്ഞു.
"ടെക്സ്ടൈലിൽസിൻ പണി ഉണ്ടായിരുന്നു സാറെ. കഴിഞ്ഞു വീട്ടിൽ പോകുന്നു"
മുച്ചക്ര വാഹന സാരഥി മറുപടി നല്കി.
പ്രശസ്ത സ്ഥാപനത്തിൻ്റെ പേര് കേട്ടതിനാലോ പറഞ്ഞതിൽ കള്ളം കണ്ടെത്തുവാനാകാത്തതാണോ അറിയില്ല
" ഉം പൊയ്ക്കോ '' അനുമതി കിട്ടി. ഈ നഗരത്തിലെ രാത്രി കാഴ്ചയായി അശ്വാരൂഡ സേന - 'കുതിര പോലീസ്